തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായതില്‍ തെറ്റ് സമ്മതിച്ച് ഗസ്റ്റ് അധ്യാപകൻ പ്രമോദ്. തന്റെ ഭാഗത്ത് നിന്നുമാണ് വീഴ്ചയുണ്ടായത്. ആലത്തൂർ കഴിഞ്ഞപ്പോഴാണ് ഉത്തരക്കടലാസ് നഷ്ടമായത് അറിഞ്ഞത്. ഹൈവേ ആയതിനാൽ പേപ്പർ പോയത് അറിഞ്ഞില്ല. സഞ്ചരിച്ച വഴികളിലൂടെ ഒന്നിലധികം തവണ തിരച്ചിൽ നടത്തിയെന്നും പ്രമോദ്.
ജനുവരി 13-ാംതീയതി രാത്രി 71 ഉത്തരക്കടലാസുകളുമായി താൻ ബൈക്കിൽ യാത്രചെയ്യുമ്പോഴായിരുന്നു ഉത്തരക്കടലാസുകൾ നഷ്ടമായതെന്ന് അധ്യാപകൻ പറയുന്നു. 2022-24 ബാച്ചിലെ 71 MBA വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്. സംഭവത്തിൽ അടിയന്തര യോഗം വൈസ് ചാന്‍സിലര്‍ വിളിച്ചു. ചൊവ്വാഴ്ചയാണ് യോഗം. അധ്യാപകനെതിരെ സർവകലാശാല നടപടിയെടുക്കും.
പരീക്ഷ പൂര്‍ത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി സര്‍വ്വകലാശാലയില്‍ നിന്ന് അധ്യാപകര്‍ക്ക് കൈമാറുകയാണ് പതിവ്. ഇത് വീട്ടില്‍ കൊണ്ടുപോയി മൂല്യനിര്‍ണയം നടത്താന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ കൊണ്ടുപോയപ്പോഴാണ് നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: