തിരുവനന്തപുരം: ആശാപ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ നിലപാട് അപലപനീയമെന്നും എൽഡിഎഫും യുഡിഎഫും ആശാപ്രവർത്തകരെ വഞ്ചിക്കുകയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. വലിയൊരു സ്ത്രീ സമൂഹം ഇത്തരത്തിലുള്ള ഒരു സമരം നടത്തുന്നത് രാഷ്‌ട്രീയ കേരളത്തിന് നാണക്കേടാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രശ്‌നത്തിലിടപ്പെട്ടു ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തതെന്നും ശോഭാസുരേന്ദ്രന്‍ ചോദിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സമരപന്തലിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
പ്രതിപക്ഷവും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നില്ല. വെറുതെ സംസാരിക്കുന്നതല്ലാതെ നിയമസഭയ്‌ക്ക് അകത്തും പുറത്തും ശക്തമായ ഒരു പ്രതിഷേധം പോലും പ്രതിപക്ഷം സംഘടിപ്പിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കും ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ നിയമസഭയില്‍ ഒരു പ്രമേയം കൊണ്ടുവരണമായിരുന്നെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് ആശാവര്‍ക്കര്‍മാരുടെ സമരത്തോട് ഐക്യദാര്‍ഢ്യം ഉണ്ടെങ്കില്‍ അവര്‍ ഭരിക്കുന്ന പഞ്ചായത്തുകളിലെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രധാന അജണ്ടയായി ആശ സമരം ചര്‍ച്ച ചെയ്തു. ഭാരതീയ ജനത പാര്‍ട്ടി എന്നും ആശമാരോടൊപ്പമാണ്. അവര്‍ ആവശ്യപ്പെട്ടാല്‍ ആശമാരോടൊപ്പം സമര പന്തലില്‍ മരണം വരെ ഉപവാസ സമരം അനുഷ്ഠിക്കാന്‍ തയ്യാറാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ ദല്‍ഹിക്ക് പോയ ആരോഗ്യമന്ത്രി വീണ ജോര്‍ജ് എന്ത് കൊണ്ട് ആരോഗ്യമന്ത്രിയെ കാണാതെ ക്യൂബന്‍ സംഘത്തോടെപ്പം ചെലവഴിച്ചുവെന്നത് വെളിപ്പെടുത്തണം. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഒളിച്ചു കളി തുടരുകയാണ്. ആശ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് കബളിപ്പിക്കുകയാണ്. കേന്ദ്രമന്ത്രിയെ കാണാന്‍ വീണ ജോര്‍ജിന് സമയം ലഭിച്ചില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. കേന്ദ്രത്തില്‍ നിന്നും ആശമാര്‍ക്കുള്ള എല്ലാം പണവും നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ സംസ്ഥാന ഇക്കാര്യത്തിലുള്ള ഒളിച്ചുകളി നിര്‍ത്തി. ആശമാര്‍ക്ക് നീതി ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷും ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: