Kerala

ലൈഫ് മിഷന്‍ ഭവന പദ്ധതി: കെട്ടിടത്തിന്റെ സ്ഥിരത പരിശോധിക്കാന്‍ ഏജന്‍സിയെ നിയമിക്കാന്‍ നിര്‍ദേശിച്ച് കോടതി

Published by

കൊച്ചി: ലൈഫ് മിഷന്‍ ഭവന പദ്ധതി പ്രകാരം തൃശൂര്‍ വടക്കാഞ്ചേരിയിലെ ചരല്‍പറമ്പില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഘടനാപരമായ സ്ഥിരത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു ഏജന്‍സിയെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. കെട്ടിടത്തിന്റെ സ്ഥിരത വിലയിരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ച് ഈ തീരുമാനം എടുത്തത്. നിര്‍ത്തിവച്ച പദ്ധതിയുടെ നിര്‍മാണം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

മുമ്പ് ഹര്‍ജി പരിഗണിക്കവെ ഘടനാപരമായ സ്ഥിരത പരിശോധന നടത്താന്‍ ഐഐടി പാലക്കാടിനോട് അഭ്യര്‍ത്ഥിച്ചിരുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളും മറ്റ് പ്രതിബദ്ധതകളും കാരണം ഐഐടി പാലക്കാട് നിരസിച്ചുവെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഇത് കണക്കിലെടുത്ത്, പരിശോധനയ്‌ക്കായി കോടതി ഒരു ഏജന്‍സിയെ നിയമിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഇതിന്റെ ചെലവുകള്‍ സംസ്ഥാനം വഹിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജി അടുത്ത ആഴ്ചയിലേക്ക് മാറ്റി.

140 കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നും കൂടുതല്‍ കാലതാമസം അവരെ പ്രതികൂലമായി ബാധിക്കുമെന്നും അനില്‍ അക്കരയുടെ ഹര്‍ജിയില്‍ പറയുന്നു. 2019ല്‍ യുഎഇ ആസ്ഥാനമായുള്ള റെഡ് ക്രസന്റ്, ലൈഫ് മിഷനുമായി ചരല്‍പറമ്പില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടു. യൂണിറ്റാക് ബില്‍ഡേഴ്‌സിനും സെയിന്‍ വെഞ്ച്വേഴ്‌സിനും കരാര്‍ നല്‍കി. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന്, ലൈഫ് മിഷന്‍ പദ്ധതിയില്‍ എഫ്‌സിആര്‍എ ലംഘനങ്ങള്‍ നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതോടെ നിര്‍മാണം സ്തംഭിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക