World

ഹൂതി വിമതരെ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം തുടരുന്നു

Published by

സന: യെമനില്‍ ഹൂതി വിമതരെ ലക്ഷ്യമിട്ട് അമേരിക്ക കനത്ത വ്യോമാക്രമണം തുടരുന്നു. തലസ്ഥാനമായ സനയിലും പരിസര പ്രദേശങ്ങളിലുമാണ് യുഎസ് ആക്രമണം നടത്തുന്നത്. വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചെങ്കടലില്‍ ഹൂതി ആക്രമണം വര്‍ധിച്ചതോടെയാണ് യുഎസ് സനയില്‍ വ്യോമാക്രമണം കടുപ്പിച്ചത്. സനയില്‍ രാത്രി മുഴുവന്‍ നടന്ന ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ചെങ്കടലിലൂടെ വരുന്ന കപ്പലുകളെ ഹൂതികള്‍ ലക്ഷ്യംവയ്‌ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ഇറാന്റെ പിന്തുണയുള്ള സായുധ സംഘത്തിനെ ലക്ഷ്യമിട്ട് സനയില്‍ യുഎസ് ആക്രമണം കടുപ്പിച്ചത്.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള മാരിബ് പ്രവിശ്യ, ചെങ്കടല്‍ തുറമുഖ നഗരമായ ഹൊദൈദ, സാദ നഗരം എന്നിവിടങ്ങളിലും യുഎസ് വ്യോമാക്രമണം നടത്തുന്നുണ്ട്. ഹൂതി ഭീഷണി കാരണം യുഎസ് കപ്പലുകള്‍ സൂയസ് കനാല്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹൂതികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ഐഡിഎഫ് വിജയകരമായി തകര്‍ത്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച യുഎസ് വ്യോമാക്രമണത്തില്‍ യമനില്‍ 79 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by