തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന് ലഭിച്ച പുതിയ പദവി ഭാരിച്ച ഉത്തരവാദിത്തമല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖറിന്റെ മികവ് തനിക്ക് നന്നായി അറിയാം. അദ്ദേഹത്തിന് വളരെ നിഷ്പ്രയാസം സാധിച്ചെടുക്കാവുന്ന ഉദ്യമം മാത്രമാണ് മുന്നിലുള്ളത്. അത് പല തവണ നമ്മള് കണ്ടതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈയടുത്ത് ഒരു സംസ്ഥാന സമ്മേളനത്തില്‍ ബിജെപിയെ കുറിച്ച് ഒരു വിലയിരുത്തല്‍ നടന്നതായി കെ. സുരേന്ദ്രന് സൂചിപ്പിച്ചു. സൈദ്ധാന്തിക വ്യതിയാനം സംഭവിക്കാന്‍ പോകുന്നു എന്ന ഭയപ്പാടോടെ അവര്‍ വിലയിരുത്തല്‍ നടത്തി. കെ.സുരേന്ദ്രന് ബാറ്റണ്‍ രാജീവിന് കൈമാറിയതോടെ സൈദ്ധാന്തിക വിപ്ലവത്തിലേക്കാണ് വളര്‍ന്നിട്ടുള്ളത്. ഇക്കാര്യം മനസിലാക്കി എതിരാളികള്‍ പ്രതിപ്രവര്‍ത്തനം തുടങ്ങിയാല്‍ മാത്രമേ ബി.ജെ.പിക്ക് ഭാരിച്ച ജോലിയാകൂ.
മുന്‍ അധ്യക്ഷന്മാര് കൂടുതല്‍ കരുത്ത് പകര്‍ന്നാണ് പാര്‍ട്ടി ഇവിടം വരെ എത്തിയത്. അതുക്കും മേലെ എന്ന് പറയുന്ന കാഴ്ചയാണ് ഇനി കാണാന്‍ പോകുന്നത്. നമുക്ക് പല പ്രദേശങ്ങളും കേരളത്തില്‍ എടുക്കാനുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
നരേന്ദ്ര മോദിക്കും അമിത്ഷാക്കും നിര്‍മല സീതാരാമനും വേണ്ടി കേരളം മൊത്തം നമ്മള് എടുക്കാന്‍ പോവുകയാണെന്ന് ആഞ്ഞടിച്ച് പ്രഖ്യാപിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: