നേപ്പാളില്‍ രാജ്യഭരണം തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന സമരത്തില്‍ യോഗി ആദിത്യനാഥിന്‍റെ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ച് പ്രകടനക്കാര്‍ (ഇടത്ത്)
ലഖ്നൗ: നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ എയര്‍പോര്‍ട്ടില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പഴയ നേപ്പാള്‍ രാജാവായ ഗ്യാനേന്ദ്ര രാജാവ് വിമാനത്തില്‍ വന്നിറങ്ങിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ നിരവധി പേര്‍ ജയ് വിളിച്ചെത്തിയിരുന്നു. പക്ഷെ അക്കൂട്ടത്തില്‍ ചിലര്‍ യോഗി ആദിത്യനാഥിന്റെ ചിത്രങ്ങളും ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്ന് മാത്രമല്ല യോഗി ആദിത്യനാഥിന് ജയ് വിളിക്കുകയും ചെയ്തു. നേപ്പാള്‍ യോഗിയ്‌ക്കെന്ത് കാര്യം എന്ന ചോദ്യം സ്വാഭാവികമായും ഇന്ത്യയില്‍ ഉയര്‍ന്നു.
പണ്ട് സ്വാതന്ത്ര്യം നേടിയപ്പോള്‍ നേപ്പാള്‍ സ്വയം ഹിന്ദു രാഷ്‌ട്രമായി പ്രഖ്യാപിച്ചതിനാല്‍ മതേതരരല്ലാത്ത നേപ്പാളുമായി അടുപ്പം വേണ്ടെന്ന് അന്ന് പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രു തീരുമാനിച്ചു. മതേതരരായ മുസ്ലിംരാജ്യങ്ങളുമായി അടുപ്പം വെയ്‌ക്കാം എന്നതായിരുന്നല്ലോ നെഹ്രുവിന്റെ നയം. പിന്നീട് ഇന്ത്യ ഭരിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി നേപ്പാളിനെ ഇന്ത്യയുമായി അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സ്വാഭാവികമായും നേപ്പാള്‍ മറ്റൊരു അയല്‍ രാജ്യമായ ചൈനയുമായി അടുത്തു. വര്‍ഷങ്ങളായി നേപ്പാളുമായി ഇന്ത്യ നല്ല ബന്ധത്തിലായിരുന്നില്ല.
നേപ്പാളിലെ രാജ്യഭരണം ജനാധിപത്യത്തിന് വഴിമാറിയപ്പോള്‍
1950 മുതല്‍ നേപ്പാളില്‍ രാജ ഭരണമായിരുന്നു. ഇതിനതിരെ ജനങ്ങളുടെ വലിയ സമരം അവിടെ നടന്നു. ഇന്ത്യ ജനാധിപത്യം കാത്ത് സൂക്ഷിക്കുന്നവര്‍ എന്ന നിലയില്‍ രാജ്യഭരണത്തിനെതിരെ ജനങ്ങളുടെ സമരത്തെ പിന്തുണച്ചു. നേപ്പാളില്‍ 2001ല്‍ വലിയൊരു ദുരന്തമുണ്ടായി. വീരേന്ദ്രരാജാവ് സ്വന്തം മകനാല്‍ വെടിയേറ്റ് മരിച്ചു. ഒരു അത്താഴ വിരുന്നിലായിരുന്നു സംഭവം. ഏകദേശം ഏഴ് പേരെ അയാള്‍ വെടിവെച്ചു കൊന്നു. അയാളും സ്വയം വെടിവെച്ച് മരിച്ചു. ഇതോടെ രാജകുടുംബത്തില്‍ അധികാരമേല്‍ക്കാന്‍ ആരും ഇല്ലാതായപ്പോള്‍ ഗ്യാനേന്ദ്ര രാജാവ് അധികാരമേറ്റു. ഇതിനിടയില്‍ മാവോവാദികളായ നക്സലൈറ്റുകള്‍ നേപ്പാളില്‍ ഉയര്‍ന്നുവന്നു. ധാരാളം രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നു. ഇവര്‍ രാജ്യഭരണത്തിനെതിരെ സമരം ചെയ്തപ്പോള്‍ ഇന്ത്യ ഗ്യാനേന്ദ്ര രാജാവിനെതിരെ ജനാധിപത്യത്തെ പിന്തുണച്ചു. 2008ല്‍ രാജഭരണം അവസാനിച്ചു.
ജനാധിപത്യം മടുത്തു; രാജ്യഭരണം തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് സമരം
എന്നാല്‍ കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ 13 സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചു. ഇതോടെ ജനാധിപത്യത്തെ ജനങ്ങള്‍ക്ക് മതിയായി. മറ്റൊന്നുമില്ലെങ്കിലും നേപ്പാളില്‍ ക്രമസമാധാനം ഉണ്ടായിരുന്നു എന്ന് ഒരുകൂട്ടം ജനങ്ങള്‍ ചിന്തിച്ചുതുടങ്ങി. ഇതോടെ ജനങ്ങളില്‍ നല്ലൊരു വിഭാഗം രാജഭരണം തിരിച്ചുവരണമെന്ന ആവശ്യമുയര്‍ത്തി നേപ്പാളില്‍ സമരം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് 2008ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഗ്യാനേന്ദ്രരാജാവ് 17 വര്‍ഷത്തിന് ശേഷം ത്രിഭുവന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്. അവിടെയാണ് യോഗിയുടെ ഫോട്ടോ ചിലര്‍ ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളിച്ചത്.
എന്തിന് യോഗിയുടെ ഫോട്ടോ നേപ്പാളില്‍ ഉയര്‍ത്തിപ്പിടിച്ചു?
നാഥ് സമ്പ്രദായക്കാരനാണ് യോഗി. ആ പരമ്പര തുടങ്ങിയ നാഥ് സമ്പ്രദായക്കാരുമായി അടുപ്പമുള്ള ധാരാളം നേപ്പാളുകാരുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറമാണ് നേപ്പാളില്‍ നാഥ് സമ്പ്രദായക്കാരുടെയും ഹിന്ദുസംസ്കാരത്തിന്റെയും സ്വാധീനം. ഇന്ത്യയിലെ നാഥ് സമ്പ്രദായക്കാരുമായി നേപ്പാളിന് നല്ല അടുപ്പമുണ്ട്. അതിനാലാണ് അവര്‍ യോഗിയുടെ ഫോട്ടോ ഉയര്‍ത്തിപ്പിടിക്കുന്നത് . നേപ്പാള്‍ രാജാവ് വിഷ്ണുവിന്റെ അവതാരമാണെന്ന് നാഥ് സമ്പ്രദായക്കാര്‍ വിശ്വസിക്കുന്നത്. അതായത് നേപ്പാള്‍ രാജാകുടുംബത്തിന് നാഥ് സമ്പ്രദായക്കാരോടും നാഥ് സമ്പ്രദായക്കാര്‍ക്ക് നേപ്പാള്‍ രാജാവിനോടും ആഴത്തിലുള്ള അടുപ്പമുണ്ട്.
യോഗി വിചാരിച്ചാല്‍ നേപ്പാളില്‍ പലതും ചെയ്യാന്‍ കഴിയും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. യോഗിയുടെ പ്രഭാവം നേപ്പാള്‍ വരെ ചെന്നെത്തി എന്നറിയുക. നാഥ് സമ്പ്രദായത്തിലൂടെ യോഗിയുടെയും അതിലൂടെ ഹിന്ദുത്വത്തിന്റെയും പ്രഭാവം നേപ്പാളിനെ ഒരിയ്‌ക്കല്‍ കൂടി ഹിന്ദുരാഷ്‌ട്രമാക്കും എന്ന പ്രതീക്ഷ പലരിലും ഇതോടെ പലരിലും ഉണര്‍ന്നിട്ടുണ്ട്. നേപ്പാളില്‍ രാജ്യഭരണം തിരിച്ചെത്തുന്നതോടെ അവിടെ ഹിന്ദുസംസ്കാരവും ശക്തിപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക