മുംബൈ: ഡൊണാള്‍ഡ് ട്രംപിന്റെ ചുങ്കപ്പോരിനോടും വ്യാപാരയുദ്ധത്തോടും അതേ നാണയത്തില്‍ ചൈനയും മറ്റ് രാജ്യങ്ങളും മറുപടി നല്‍കാന്‍ തുടങ്ങിയതോടെ ലോകത്ത് അസ്ഥിരത വര്‍ധിച്ചിരിക്കുകയാണ്. ഓഹരി വിപണിയില്‍ വലിയ ചാഞ്ചാട്ടങ്ങളിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപമാര്‍ഗ്ഗമായി മാറിയിരിക്കുകയാണ് സ്വര്‍ണ്ണം. എല്ലാവരും ഒറ്റയടിക്ക് സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപം മാറ്റിയതോടെ സ്വര്‍ണ്ണവില കുതിച്ചുയരുന്നു.
2025ല്‍ ഇതുവരെ 11 ശതമാനത്തോളം സ്വര്‍ണ്ണവില വര്‍ധിച്ചു. പത്ത് ഗ്രാം സ്വര്‍ണ്ണത്തിന് 86360 രൂപ വരെ എത്തിയ സ്ഥിതിക്ക് ഈ 2025ല്‍ തന്നെ പത്ത് ഗ്രാം സ്വര്‍ണ്ണത്തിന് ഒരു ലക്ഷം രൂപയാകുമോ എന്ന് വരെ ചിലര്‍ കണക്കുകൂട്ടുന്നു. പക്ഷെ ഒരിയ്‌ക്കലും ഒരു ലക്ഷം രൂപയിലേക്ക് പത്ത് ഗ്രാം സ്വര്‍ണ്ണത്തിന്റെ വില എത്തില്ലെന്ന് മറ്റൊരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.
ഗോള്‍ഡ് ഇടിഎഫുകളിലേക്ക് യൂറോപ്പും യുഎസും
നേരിട്ട് സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കാതെ ഓഹരി വിപണിയില്‍ ഗോള്‍ഡ് ഇടിഎഫുകള്‍ എന്ന പേരില്‍ ഇലക്ട്രോണിക് രൂപത്തില്‍ സ്വര്‍ണ്ണം വാങ്ങിസൂക്ഷിക്കാം. ഈ ഗോള്‍ഡ് ഇടിഎഫുകള്‍ക്കും പ്രിയമേറി വരികയാണ്. ട്രംപ് അധികാരമേറ്റ ശേഷം ആഗോള സമ്പദ് വ്യവസ്ഥയിലും ഓഹരി വിപണികളിലും ചാഞ്ചാട്ടം ഉണ്ടായപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ നിക്ഷേപകരായിരുന്നു കൂടുതലായി ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപം നടത്തി തുടങ്ങിയത്. അമേരിക്കന്‍ ഓഹരി വിപണികളിലും തിരിച്ചടി ഉണ്ടായപ്പോള്‍ യുഎസ് നിക്ഷേപകരും ഇപ്പോള്‍ സ്വര്‍ണ്ണത്തില്‍ കൂടുതലായി നിക്ഷേപിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം യൂറോപ്പ് ലിസ്റ്റഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ സ്വര്‍ണ്ണ നിക്ഷേപം 46.7 മെട്രിക് ടണ്‍ വര്‍ദ്ധിച്ച് 1334 ടണ്‍ ആയി.
ഓഹരി വിപണികളിലെ ഇടിവ് :ഇന്ത്യയിലും സ്വര്‍ണ്ണനിക്ഷേപം കൂടുന്നു
ട്രംപിന്റെ വരവും ഡോളര്‍ മൂല്യം വര്‍ധിച്ചതും കാരണം ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളും കനത്ത തിരിച്ചടി നേരിടുന്നു. ഇത് ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാന്‍ കാരണമായിട്ടുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ 15 മാസത്തിനുള്ളില്‍ പവന്‍ വിലയില്‍ 18920 രൂപയുടെ വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയത്. വിലയില്‍ 40%ല്‍ അധികം വര്‍ദ്ധനവാണ് ഉണ്ടായത്. 2024 ജനുവരി 1ന് 46840 രൂപയായിരുന്നു പവന്‍ വില. ഇന്നത് 65760 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക