കോഴിക്കോട് : കേരളത്തില്‍ വീണ്ടും കുരിശുകൃഷി വ്യാപകമാകുന്നുവെന്ന തലക്കെട്ടില്‍ ഫെയ് സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. ഇടുക്കി പരുന്തുംപാറയിൽ അനധികൃതമായി നിർമ്മിച്ച റിസോർട്ടുകൾ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ കുരിശ് നിർമ്മിച്ച നടപടിയെ വിമര്‍ശിക്കുകയായിരുന്നു ഗീവര്‍ഗീസ് കൂറിലോസ്.
“കുരിശ് ദുരുപയോഗം ചെയ്തു ഭൂമി കയ്യേറ്റം നടത്തുന്നവർക്കെതിരെ അധികാരികൾ നടപടി സ്വീകരിക്കണം. യേശുക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം “കുരിശുകൾ ” മുളയിലേ തകർക്കാൻ ഭരണകൂടം മടിക്കരുത്.കുരിശുകൃഷിയല്ല, ജൈവകൃഷിയാണ് വേണ്ടത്.” -തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ഭൂമി കയ്യേറാൻ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്. കുരിശുകൃഷി അല്ല ജൈവകൃഷിയാണ് വേണ്ടതെന്നും ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി.
“നീതിയുടെ ചിഹ്നമായ ക്രിസ്തുവിന്റെ കുരിശ് ദുരുപയോഗം ചെയ്തു ഭൂമി കയ്യേറ്റം നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ അധികാരികൾ ആർജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇടുക്കി പരുന്തുംപാറയിൽ അനധികൃതമായി നിർമ്മിച്ച റിസോർട്ടുകൾ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി പൊളിച്ചു നീക്കിയത്.
റവന്യൂ സംഘത്തിന്റെ പ്രത്യേക 15 അംഗ ടീമാണ് നിലവിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് എത്തിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ അനധികൃതമായി കുരിശ് നിർമ്മാണം നടക്കുന്നുണ്ടോയെന്ന് റവന്യൂ അധികൃതർ വിശദമായി പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: