കൊൽക്കത്ത : മമത ബാനർജിയുടെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്തെ സർവകലാശാലകളിലടക്കം അരാജകത്വം അരങ്ങ് വാഴുകയാണ്. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിൽ രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ എഴുതിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സാമൂഹിക വിരുദ്ധർ സർവകലാശാല ക്യാംപസിനുള്ളിൽ ആസാദ് കാശ്മീർ, സ്വതന്ത്ര പലസ്തീൻ എന്നീ വിവാദ മുദ്രാവാക്യങ്ങളാണ് എഴുതിയിരുന്നത്.
സർവകലാശാലയുടെ മൂന്നാം നമ്പർ ഗേറ്റിന്റെ ചുമരിലാണ് ഈ വിവാദ മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നത്. ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ ഇതിനെതിരെ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഇതിന് ഉത്തരവാദികൾ ആരെന്ന് ഇതുവരെ വ്യക്തതയില്ല. അതേ സമയം ഈ വിഷയത്തിൽ, പോലീസ് കേസെടുത്തിട്ടുണ്ട്.
ഈ സംഭവത്തിൽ രാഷ്‌ട്രീയ സംഘട്ടനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഇടതുപക്ഷക്കാരാണ് ഈ പ്രവൃത്തി ചെയ്തതെന്ന് സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ ആരോപിക്കുന്നുണ്ട്. ടിഎംസിയുടെ വിദ്യാർത്ഥി വിഭാഗം പ്രസിഡന്റ് പറയുന്നത് ഈ സംഭവങ്ങൾ തീവ്ര ഇടതുപക്ഷമാണ് നടത്തുന്നതെന്നാണ്.
അതേസമയം ഇടതുപക്ഷ സിപിഎം ഈ ആരോപണങ്ങൾ നിഷേധിച്ചു. ഇത്തരം വിഘടനവാദ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നില്ലെന്ന് സിപിഎമ്മിന്റെ ജാദവ്പൂർ സർവകലാശാല വിദ്യാർത്ഥി യൂണിറ്റിന്റെ ഒരു നേതാവ് ഇതിനോടകം തന്നെ പറഞ്ഞു കഴിഞ്ഞു.
എന്നാൽ സിപിഎം തങ്ങളുടെ പരാജയങ്ങളെ മറച്ചുവെക്കാൻ ടിഎംസിയെ ലക്ഷ്യം വച്ച് നടത്തുന്ന ആക്രമണമാണെന്ന് മുതിർന്ന തൃണമൂൽ നേതാക്കൾ ആരോപിച്ചു. അതേസമയം പോലീസ് എത്രയും വേഗത്തിൽ കുറ്റവാളികളെ കണ്ടെത്തണമെന്നാണ് എബിവിപി അടക്കമുള്ള മറ്റ് വിദ്യാർത്ഥി സംഘടനകളും രാഷ്‌ട്രീയ പാർട്ടികളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: