കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമിച്ച ജീവനക്കാരനെ ദിവസങ്ങള്‍ക്കകം ഓഫീസിലേക്ക് മാറ്റി നിയമിച്ചത് ജാതിയുടെ പേരിലാണോ എന്ന് കൂടല്‍മാണിക്യം ദേവസ്വം വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന ദേവസ്വം ഭരണസമിതി നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം. ദേവസ്വം ബോര്‍ഡ് നിയമിച്ച കഴകക്കാരനെ തന്ത്രിമാരുടെ പേര് പറഞ്ഞ് മാറ്റി നിയമിച്ചത് ജാതിയുടെ പേരില്‍ വിവാദമുണ്ടാക്കി ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ്. ജാതികളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ വെമ്പുന്ന കുറുക്കന്റെ മനസാണ് ഇതിന്റെ പിന്നില്‍.ജാതിയുടെ പേരിലുള്ള ഒരു വിവേചനവും അംഗീകരിക്കാനാവില്ല. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കൂട്ടാക്കാത്തവര്‍ സമൂഹത്തില്‍ ഒറ്റപ്പെടും. കര്‍മം കൊണ്ട് യോഗ്യരായ ആര്‍ക്കും ബ്രാഹ്മണ്യമാര്‍ജിക്കാമെന്ന പാലിയം വിളംബരത്തിന്റെ അന്തഃസത്തക്ക് ചേരാത്ത നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതി ജാതി വിവേചനത്തെ അംഗീകരിച്ചത് അക്ഷന്തവ്യമായ അപരാധമാണ്. ദേവസ്വം ബോര്‍ഡിന് ധാര്‍മികമായി തുടരാന്‍ അര്‍ഹതയില്ല. ജാതി വ്യത്യാസത്തിനെതിരെ വീമ്പിളക്കുന്നവര്‍ ഒരു ഭാഗത്ത് ജാതിവിവേചനം പ്രോത്സാഹിപ്പിച്ച് ജാതിസ്പര്‍ദ്ധ സൃഷ്ടിക്കുകയും വളര്‍ന്നുവരുന്ന ഹിന്ദു ഏകീകരണത്തെ തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിക്കുകയുമാണ്. ഹൈന്ദവ ഐക്യത്തിന് വിഘാതമായി നില്‍ക്കുന്ന ഏത് വ്യവസ്ഥയേയും ഹിന്ദു ഐക്യവേദി ശക്തമായി എതിര്‍ക്കും.
ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്ന നിലപാടുകള്‍ ആരും സ്വീകരിക്കരുത്. സമന്വയത്തിലൂടെയും സമവായത്തിലൂടെയുമാണ് സാമാജിക സമരസത ഉണ്ടാകേണ്ടത്. ജാതിയുടെ പേരിലാണ് കഴകക്കാരനെ മാറ്റി നിയമിച്ചതെങ്കില്‍ ആ തീരുമാനം പിന്‍വലിച്ച് ആത്മാഭിമാനത്തോടെ കഴകമായിത്തന്നെ ജോലി ചെയ്യാന്‍ ആ ജീവനക്കാരനെ അനുവദിക്കണമെന്നും ബാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: