തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. നിലവിലെ സാഹചര്യം വിശദീകരിക്കാനാണ് ഗവര്‍ണര്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്. കോളേജ് കാമ്പസുകളിലെ ലഹരി വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായി ഗവര്‍ണര്‍ ഇന്ന് വിസി മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് നിര്‍ദേശം.
മയക്കു മരുന്നിനെതിരായ നടപടികള്‍, ലഹരി തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്നോ നാളയോ നല്‍കും. വിശദമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. അതുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ നടത്തണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളുമുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷമായിരിക്കും വിശദമായ റിപ്പോര്‍ട്ട് കൈമാറുക.
ഉച്ചയ്‌ക്ക് ശേഷം രണ്ട് മണിക്ക് രാജ്ഭവനിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. ലഹരി ഭീഷണിയെ എങ്ങിനെ നേരിടാമെന്ന് യോഗം ചര്‍ച്ച ചെയ്യും. രാജേന്ദ്ര അര്‍ലേക്കര്‍ ഗവര്‍ണര്‍ ആയ ശേഷം ആദ്യമായാണ് സര്‍വ്വകലാശാല വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക