ന്യൂഡൽഹി: മുഗൾ ഭരണാധികാരി ഔറംഗസേബിനെ പ്രശംസിച്ച സമാജ്‌വാദി പാർട്ടി എംഎൽഎ അബു ആസ്മിക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അബു ആസ്മിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട യോഗി ആദിത്യനാഥ്, അബു ആസ്മിയെ യുപിയിലേക്ക് അയച്ചാൽ അദ്ദേഹത്തിനു ചികിത്സ തങ്ങൾ നൽകാമെന്നും പറഞ്ഞു.
“ഛത്രപതി ശിവാജി മഹാരാജിന്റെ പൈതൃകത്തെക്കുറിച്ച് ലജ്ജിക്കുകയും ഔറംഗസേബിനെ തന്റെ ആരാധനാപാത്രമായി കണക്കാക്കുകയും ചെയ്യുന്ന വ്യക്തിക്ക് നമ്മുടെ രാജ്യത്ത് താമസിക്കാൻ അവകാശമുണ്ടോ? സമാജ്‌വാദി പാർട്ടി ഇതിന് ഉത്തരം നൽകണം. ആ വ്യക്തിയെ സമാജ്‌വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി യുപിയിലേക്ക് അയച്ചാൽ ഞങ്ങൾ അദ്ദേഹത്തിന് ചികിത്സ നൽകും “ യോഗി പറഞ്ഞു.
അബു ആസ്മിയെ നിയമസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് യോഗിയുടെ പരാമർശം . ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ക്രൂരനായ നേതാവ് ആയിരുന്നില്ലെന്നുമായിരുന്നു കഴിഞ്ഞദിവസം അബു ആസ്മി പറഞ്ഞത്.
ഛത്രപതി സാംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബോളിവുഡ് ചിത്രം ഛാവയില്‍ തെറ്റായ ചരിത്രമാണ് കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ ഉള്‍പ്പെടെയുള്ളവര്‍ ആസ്മിക്കെതിരേ രംഗത്തെത്തിയിരുന്നു.
















