Categories: News

എസ്ഡിപിഐ ഭീകരസംഘടന; പിന്തുണ തേടിയവര്‍ മാപ്പു പറയണം: കെ.സുരേന്ദ്രന്‍

Published by

തിരുവനന്തപുരം: എസ്ഡിപിഐ ഭീകരപ്രവര്‍ത്തനം നടത്തുന്ന സംഘടനയാണെന്ന ഇഡി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ തേടിയ യുഡിഎഫും എല്‍ഡിഎഫും പരസ്യമായി ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് എസ്ഡിപിഐയുടെ പിന്തുണ വാങ്ങുകയും അവരോടൊപ്പം ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു. യുഡിഎഫ് എല്‍ഡിഎഫ് നേതൃത്വം പിന്തുണ അഭ്യര്‍ത്ഥിച്ചതിന്റെ തെളിവുകള്‍ എസ്ഡിപിഐ നേരത്തെ പുറത്തുവിടുകയും ചെയ്തു. വിദേശ ഫണ്ട് സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തുവെന്ന ഗുരുതരമായ റിപ്പോര്‍ട്ടാണ് എസ്ഡിപിഐക്കെതിരെയുള്ളത്. ഇത്തരം ഫണ്ട് എല്ലാം അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താനും ക്രിമിനല്‍ ഗൂഢാലോചനയ്‌ക്കുമാണ് ഉപയോഗിച്ചത്. നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ ഷെല്‍ സംഘടനയാണ് എസ്ഡിപിഐ. പിഎഫ്‌ഐക്ക് വേണ്ടി രാഷ്‌ട്രീയ രംഗത്ത് നിന്ന് ജിഹാദ് നടത്തുകയാണ് അവരുടെ ലക്ഷ്യം. കോടിക്കണക്കിന് രൂപ ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന ഇടത്‌വലത് മുന്നണികള്‍ രാജ്യതാത്പര്യം ബലികഴിക്കുന്നവരായി മാറിക്കഴിഞ്ഞു. എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഎഫ്‌ഐ നേരിട്ട് ഇടപെട്ടുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എസ്ഡിപിഐ ഇടപെടാറുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. സംസ്ഥാനത്തെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ വരെ ദേശവിരുദ്ധ ശക്തികള്‍ തീരുമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by