കണ്ണൂര്‍: കോളജിലുണ്ടായ തര്‍ക്കത്തിന് പ്രതികാരമായി ഒന്നര വര്‍ഷം കാത്തിരുന്ന് സീനിയര്‍ വിദ്യാര്‍ത്ഥിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒന്നര വര്‍ഷം മുമ്പ് ലീഡേഴ്സ് കോളജിലുണ്ടായ തര്‍ക്കത്തിനാണ് കഴിഞ്ഞ ദിവസം പകരം വീട്ടിയത്. കോളജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീനിയര്‍ വിദ്യാര്‍ത്ഥി വാരം സ്വദേശി മുഹമ്മദ് മുനീസിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നേരത്തെ ഫോണ്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് മുനീസിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവത്തില്‍ കണ്ണൂര്‍ അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, നിഹാന്‍, ഷാന്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
ലീഡേഴ്സ് കോളജിലെ മുനീസിന്റെ ജൂനിയറായിരുന്നു കേസിലെ മുഖ്യപ്രതിയായ നിഷാദ്. ഒന്നര വര്‍ഷം മുമ്പുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ രാത്രികളില്‍ പലതവണയായി വിളിച്ച് ആ കണക്ക് തീര്‍ക്കണമെന്നും അത് തീര്‍ക്കാതെ സമാധാനമില്ലെന്നും കൊല്ലുമെന്നും നിഷാദ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണിയല്ലാതെ നേരിട്ട് ആക്രമണം ഉണ്ടാകാത്തതിനാല്‍ മുനീസ് ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം ഫുട്‌ബോള്‍ മത്സരം കാണുന്നതിനായി മുനീസ് സുഹൃത്തുക്കള്‍ക്കൊപ്പം പോയിരുന്നു. ഇതിനിടെ മുനീസിനെ നിഷാദ് കണ്ടു. ഇന്ന് രാത്രി ഈ കണക്ക് തീര്‍ക്കണമെന്നും രണ്ട് വര്‍ഷമായാലും കണക്ക് തീര്‍ക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും നിഷാദ് പറഞ്ഞു. ഇതോടെ മത്സരം കാണാന്‍ നില്‍ക്കാതെ മുനീസും സുഹൃത്തുക്കളും വീട്ടിലേക്ക് മടങ്ങി.
തുടര്‍ന്ന് മുനീസും സുഹൃത്തുക്കളും കണ്ണൂര്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ ചായ കുടിച്ചുകൊണ്ടിരിക്കെയാണ് നിഷാദും സംഘവും ആക്രമണം നടത്തിയത്. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചാണ് അക്രമിച്ചത്. തലയുടെ ഭാഗത്തേക്കാണ് ആദ്യം കത്തി വീശിയത്. മുനീസ് ഒഴിഞ്ഞുമാറുന്നതിനിടെ ചുണ്ടില്‍ കത്തി കൊണ്ട് മുറിഞ്ഞു. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായ മുനീസിന് ഇപ്പോള്‍ പൂര്‍ണമായി സംസാരിക്കാന്‍ സാധ്യമല്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും കണ്ണൂര്‍ ടൗണ്‍ പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: