ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി മുഹമ്മദ് ഗസ്നി (വലത്ത്) ശ്രീ ശ്രീ രവിശങ്കര്‍ സോമനാഥക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗവുമായി ദല്‍ഹിയില്‍ (ഇടത്ത്)
ന്യൂദല്‍ഹി: ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരിയായ മുഹമ്മദ് ഗസ്നി(മഹ്മൂദ് ഗസ്നി) ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിലെ സോമനാഥക്ഷേത്രം കൊള്ളയടിക്കുകയും അവിടുത്തെ ഹിന്ദുവിഗ്രഹങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അന്ന് അദ്ദേഹം തകര്‍ത്തെറിഞ്ഞ കൂട്ടത്തില്‍ ഒരു ജ്യോതിര്‍ലിംഗവും ഉണ്ടായിരുന്നു. ക്രൂരനായ മുഹമ്മദ് ഗസ്നി പല കഷണങ്ങളാക്കി തകര്‍ത്ത ജ്യോതിര്‍ലിംഗം ചില അഗ്നിഹോത്രി ബ്രാഹ്മണര്‍ സംരക്ഷിച്ചു.
അവര്‍ ആ ജ്യോതിര്‍ലിംഗത്തെ ചെറിയ ശിവലിംഗങ്ങളാക്കി മാറ്റി ചെന്നൈയില്‍ കൊണ്ടുപോയി ആരാധിച്ചുപോന്നു. ഈയിടെ കാഞ്ചിയിലെ ശങ്കരാചാര്യരാണ് ഈ ജ്യോതിര്‍ലിംഗങ്ങള്‍ സംരക്ഷിക്കാന്‍ അതിനെ കാത്തുസൂക്ഷിച്ചിരുന്ന ബ്രാഹ്മണ പണ്ഡിതനായ സീതാറാം ശാസ്ത്രികളോട് പറഞ്ഞത്. അങ്ങിനെ സീതാറാം ശാസ്ത്രികള്‍ അത് ശ്രീ ശ്രീ രവിശങ്കറിനെ ഏല്‍പിക്കുകയായിരുന്നു. ബെംഗളൂരുവിലെ ആശ്രമത്തില്‍ കൊണ്ടുപോയാണ് ഏല്‍പിച്ചത്.
തുര്‍ക്കി ഭരണാധികാരികളുടെ ആക്രമണം
ഇന്ത്യയില്‍ മുസ്ലിം ഭരണത്തിന് തുടക്കമിട്ടത് തുര്‍ക്കി ഭരണാധികാരികളുടെ 11ാം നൂറ്റാണ്ടിലെ പടയോട്ടമാണ്. ഭാരതത്തിലെ ക്ഷേത്രങ്ങള്‍ ഇവര്‍ കൊള്ളടയിച്ചു. വിഗ്രഹങ്ങള്‍ നശിപ്പിച്ചു. അക്കൂട്ടത്തിലാണ് തുര്‍ക്കി ഭരണാധികാരിയായ മുഹമ്മദ് ഗസ്നി ഗുജറാത്തിലെ സോമനാഥക്ഷേത്രവും ആക്രമിച്ചത്. 1026ല്‍ ആയിരുന്നു ഇത്. 1000നും 1027നും ഇടയില്‍ 17 തവണയാണ് മുഹമ്മദ് ഗസ്നി ഇന്ത്യയെ ആക്രമിച്ചത്. വളരെ സമ്പന്നമായ ക്ഷേത്രമാണ് സോമനാഥക്ഷേത്രം. ഈ ക്ഷേത്രം തകര്‍ക്കാനെത്തിയ മുഹമ്മദ് ഗസ്നിയെ മൂന്ന് ദിവസത്തോളം ഇവിടുത്തെ ഹിന്ദുക്കള്‍ ചെറുത്തുനിന്നു. അത്രയ്‌ക്ക് അവരുടെ പ്രിയപ്പെട്ട ക്ഷേത്രമായിരുന്ന സോമനാഥക്ഷേത്രം. ഏകദേശം രണ്ട് കോടി ദിനാര്‍ വിലമതിക്കുന്ന സമ്പത്ത് അദ്ദേഹം കൊള്ളയടിച്ചു.
രക്ഷകനായി ശ്രീ ശ്രീ രവിശങ്കര്‍
മാര്‍ച്ച് രണ്ടിനാണ് ശ്രീശ്രീ രവിശങ്കര്‍ ഈ ജ്യോതിര്‍ലിംഗം ദല്‍ഹിയില്‍ എത്തിച്ചത്. ദല്‍ഹിയില്‍ അദ്ദേഹം ആനന്ദം എന്ന പേരില്‍ ഒരു സത്സംഗം സംഘടിപ്പിച്ചു. അതില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. സോമനാഥക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗം കാണാന്‍ ഒട്ടേറെപ്പേര്‍ എത്തി. ഇന്ത്യയുടെ ആത്മീയ പൈതൃകത്തിലെ അമൂല്യമായ ശേഷിപ്പായാണ് ഇതിനെ ശ്രീശ്രീ രവിശങ്കര്‍ കാണുന്നത്.
ഈ ശിവലിംഗത്തില്‍ ധാരാളം ഊര്‍ജ്ജം ഒളിഞ്ഞിരിപ്പുണ്ടെന്ന് ശ്രീശ്രീ രവിശങ്കര്‍ പറയുന്നു. ഒരു ശിവലിംഗത്തെ മറ്റൊരു ശിവലിംഗത്തിന്റെ അടുത്തുകൊണ്ടുചെല്ലുമ്പോള്‍ തനിയെ അത് ചലിക്കുന്നത് ഇതിനുള്ളില്‍ ഊര്‍ജ്ജം മൂലമാണെന്നും ശ്രീശ്രീ രവിശങ്കര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക