India

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്കയില്‍ ശാസ്ത്ര ലോകം, തീവ്രപഠനത്തിന് കേന്ദ്ര നിര്‍ദേശം

Published by

ന്യൂഡല്‍ഹി: പക്ഷിപ്പനി വകഭേദം എച്ച് 5 എന്‍1 മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടോ എന്നതിന് കൂടുതല്‍ പഠനത്തിന് കേന്ദ്ര ആരോഗ്യ മൃഗസംരക്ഷണ മന്ത്രാലയങ്ങള്‍ നിര്‍ദേശം നല്‍കി. മധ്യപ്രദേശില്‍ ഈ വൈറസ് ബാധിച്ച് വളര്‍ത്തു പൂച്ചകള്‍ ചത്ത സംഭവമാണ് ഇത്തരമൊരു പഠനത്തിന് കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് വളര്‍ത്തു പൂച്ച പക്ഷിപ്പനി വകഭേദം ബാധിച്ച് ചാകുന്നത് ശ്രദ്ധയില്‍ പെട്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ (എച്ച് 5 എന്‍1) സസ്തനികളില്‍ വൈറസ് മ്യൂട്ടേറ്റ് ആകുന്നതിനെക്കുറിച്ചും മനുഷ്യര്‍ക്ക് പകരാനുള്ള സാധ്യതയെക്കുറിച്ചും ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ആശങ്കകള്‍ ഉയര്‍ത്തുന്നു. എച്ച് 5 എന്‍1 പ്രാഥമികമായി ഒരു പക്ഷി വൈറസാണ്, പക്ഷേ മ്യൂട്ടേഷനുകള്‍ സസ്തനികളില്‍ അത് ബാധിക്കാനും പെരുകാനും കാരണമാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ് .
ജനുവരി 31 ന് മധ്യപ്രദേശിലെ ചിന്ദ്വാരയിലുള്ള മൂന്ന് വളര്‍ത്തു പൂച്ചകളിലും ഒരു പക്ഷി മാര്‍ക്കറ്റിലും ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജില്ലയില്‍, ഡിസംബറില്‍ പക്ഷിപ്പനി മൂലം പൂച്ചകള്‍ക്കിടയില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉയര്‍ന്ന മരണനിരക്കാണ് എച്ച് 5 എന്‍1 ആശങ്കാജനകമാക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക