Thrissur

പണിമുടക്കി എക്‌സ്‌റേ യന്ത്രങ്ങള്‍, വലഞ്ഞ് ജനം; തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ രോഗികൾ ദുരിതത്തിൽ, സ്വകാര്യ എക്സറേ സെന്ററുകള്‍ക്ക് ചാകര

Published by

തൃശൂര്‍ : എക്‌സ്‌റേ യന്ത്രങ്ങള്‍ തകരാറില്‍.തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ വലയുന്നു. പ്ലാസ്റ്റര്‍ അഴിക്കാന്‍ എത്തുന്ന രോഗികള്‍ക്ക് എക്‌സറേ എടുക്കാനുള്ള സൗകര്യമില്ല. സാധാരണക്കാരായ രോഗികള്‍ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്.

തൃശൂര്‍: മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എക്സറേ യന്ത്രങ്ങള്‍ പണി മുടക്കിയതോടെ രോഗികള്‍ ദുരിതത്തിലായി.ആശുപത്രിയില്‍ നിലവില്‍ മൂന്ന് ഡിജിറ്റല്‍ എക്സറേ യന്ത്രങ്ങളാണുള്ളത്. ഇതില്‍ രണ്ടെണ്ണവും പ്രവര്‍ത്തന രഹിതമായി. ഒപിയില്‍ എത്തുന്ന രോഗികളും വാര്‍ഡില്‍ കഴിയുന്ന രോഗികളും എക്സറേ ലഭിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

കൈയ്യിലും കാലിലുമെല്ലാം പ്ലാസ്റ്റര്‍ ഇട്ട രോഗികളോട് രണ്ടും മൂന്നും ആഴ്‌ച്ച കഴിഞ്ഞ് വരാന്‍ പറയും. പ്ലാസ്റ്റര്‍ അഴിക്കാന്‍ എത്തുന്ന രോഗികള്‍ക്ക് എക്‌സറേ എടുക്കാനുള്ള സൗകര്യമില്ല. എക്‌സറേ എടുക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെടുമ്പോള്‍ സാധാരണക്കാരായ രോഗികള്‍ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്. സ്വകാര്യ എക്‌സറേ സെന്ററുകളെ സമീപിക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതി പല രോഗികള്‍ക്കുമില്ല.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എക്സറേ സൗജന്യമാണെന്ന് കരുതിയാണ് രോഗികള്‍ വരുന്നത്. ആശുപത്രിയില്‍ എത്തി ഡോക്ടറെ കണ്ടതിനുശേഷമാണ് പലരും എക്സറേ യന്ത്രം കേടായ വിവരം തന്നെ അറിയുന്നത്. പല രോഗികളും കൈയില്‍ കാശില്ലാത്തതുമൂലം പിന്നെ വരാമെന്ന് പറഞ്ഞ് പോകുകയാണ്. ചിലര്‍ സ്വകാര്യ സഥാപനങ്ങളെ ആശ്രയിക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള എക്സറേ സെന്ററുകള്‍ക്ക് നിലവില്‍ ചാകരയാണ്.

മെഡിക്കല്‍ കോളേജില്‍ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് 105 രൂപ നല്‍കിയും എക്സറേ എടുക്കാം. സ്വകാര്യ സ്ഥാപനങ്ങളില്‍ 350 രൂപയില്‍ കൂടുതല്‍ വരും. തകരാറില്‍ ആയ എക്സറേ യന്ത്രങ്ങളുടെ അറ്റകുറ്റ പണികള്‍ക്ക് ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമുള്ള കമ്പനി പ്രതിനിധികള്‍ എത്തി പരിശോധന നടത്തണം. ഇവയുടെ പാര്‍ട്‌സുകള്‍ വിദേശത്തു നിന്നും എത്തിക്കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts