India

കുശ്നിപണിക്കാരന്റെ മുറി വരെ മുഖം മിനുക്കും! കെജ്‌രിവാളിന്റെ ശീഷ്മഹൽ മാതൃകയിൽ സിദ്ധരാമയ്യ തന്റെ ഔദ്യോഗിക വസതി പുതുക്കിപ്പണിയും : 2.6 കോടി അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ ഇന്റേണൽ വയറിംഗ്, ലൈറ്റിംഗ് പോയിന്റുകൾ, വാട്ടർ പോയിന്റുകൾ, വാട്ടർ ഹീറ്ററുകൾ എന്നിവയുൾപ്പെടെ 1.7 കോടി രൂപയുടെ മെച്ചപ്പെടുത്തലുകൾ നടത്തും

Published by

ബംഗളൂരു : മുൻ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശീഷ്മഹലിന്റെ മാതൃകയിൽ 2.6 കോടി രൂപ പൊതു പണം ഉപയോഗിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ ഔദ്യോഗിക വസതി പുതുക്കിപ്പണിയാൻ ഒരുങ്ങുന്നു. അടുക്കള സഹായിയുടെ മുറിയുടെ നിർമ്മാണം, സംഭരണ മുറി, പാത്രങ്ങൾ തുടങ്ങിയ അടുക്കള വസ്തുക്കളുടെ വിതരണം, വൈദ്യുത മെച്ചപ്പെടുത്തലുകൾ എന്നിവയുൾപ്പെടെ മുഖ്യമന്ത്രിയുടെ വസതിയിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് അറിയിച്ചുകൊണ്ട് ഫെബ്രുവരി 10 ന് കർണാടക ധനകാര്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ഈ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പിന് പ്രത്യേക ഇളവും അനുവദിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഒരു ദേശീയ മാധ്യമത്തിലെ റിപ്പോർട്ട് അനുസരിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ ഇന്റേണൽ വയറിംഗ്, ലൈറ്റിംഗ് പോയിന്റുകൾ, വാട്ടർ പോയിന്റുകൾ, വാട്ടർ ഹീറ്ററുകൾ എന്നിവയുൾപ്പെടെ 1.7 കോടി രൂപയുടെ മെച്ചപ്പെടുത്തലുകൾ നടത്തും. വൈദ്യുതീകരണത്തിനും എയർ കണ്ടീഷനിംഗിനുമായി ഏകദേശം 89 ലക്ഷം രൂപ ചെലവഴിക്കുമെന്ന് റിപ്പോർട്ട്.

സിസിടിവി ക്യാമറകൾ, എയർ കണ്ടീഷണറുകൾ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് 16 ലക്ഷം രൂപയും ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചേംബറിന്റെ നവീകരണത്തിനായി 45 ലക്ഷം രൂപയും ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്. ടെൻഡർ നൽകാതെ തന്നെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നേരിട്ട് നടത്താൻ പൊതുമരാമത്ത് വകുപ്പിന് അനുമതി നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെടിപിപി) നിയമത്തിലെ സെക്ഷൻ 4(ജി) പ്രകാരം പൊതുമരാമത്ത് വകുപ്പിന് ഇളവ് അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ജനുവരി 29 ന്, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ഔദ്യോഗിക വസതിയിലെ ഇലക്ട്രിക്കൽ ജോലികൾക്കും ഫർണിച്ചർ ഇൻസ്റ്റാളേഷനും പൊതുമരാമത്ത് വകുപ്പിന് സമാനമായ ഇളവ് നൽകിയതായും റിപ്പോർട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വന്നതോടുകൂടി പൊതുജനങ്ങളുടെ പണം ചെലവഴിക്കുന്നതിനെ ബിജെപി ശക്തമായി വിമർശിക്കുന്നുണ്ട്. ചെലവ് അതിരുകടന്നതാണെന്ന് ബിജെപി വിശേഷിപ്പിച്ചു.

ചിക്പേട്ടിൽ നിന്നുള്ള ബിജെപി എംഎൽഎ ഉദയ് ഗരുഡാച്ചർ ചെലവിനെ ക്രൂരം എന്ന് വിശേഷിപ്പിച്ചു. ആളുകൾ പണത്തിനായി ബുദ്ധിമുട്ടുകയാണ് അപ്പോഴാണ് മുഖ്യൻ മിനുക്കു പണി നടത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വീട് നവീകരിച്ചത് കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂലൈയിൽ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവായ ബസവരാജ് രായറെഡ്ഡി, ഗ്യാരണ്ടി പദ്ധതികൾ കാരണം വികസന പദ്ധതികൾക്ക് സംസ്ഥാനത്തിന് ഫണ്ടില്ലെന്ന് പറഞ്ഞിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക