Kerala

അഫാന്റെ പിതാവ് നാട്ടിലെത്തി : ഉറ്റവരുടെ ഖബറിടങ്ങള്‍ സന്ദർശിച്ച ശേഷം ഭാര്യ ഷെമിയെ കാണും : ആശ്വാസിപ്പിക്കാനാവാതെ ബന്ധുക്കൾ

കൊല്ലപ്പെട്ടവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍ പോലും കഴിയാത്ത അഫാന്റെ പിതാവ് റഹീം സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് നാടണയുന്നത്

Published by

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹിം തിരുവനന്തപുരത്തെത്തി. ദമാമില്‍ നിന്നും 7.45നാണ് അദ്ദേഹം വിമാനത്തില്‍ ഇവിടെയെത്തിയത്. നാട്ടിലെത്തിയ റഹീം ഡി കെ മുരളി എംഎല്‍എയുടെ ഓഫീസിലേക്കാണ് ആദ്യം പോയത്.

ഇവിടെ നിന്ന് പാങ്ങോട്ടെത്തി കൊല്ലപ്പെട്ട ഉറ്റവരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിക്കും. റഹീമിന്റെ ഇളയമകന്‍, അമ്മ, സഹോദരന്‍, സഹോദരഭാര്യ എന്നിവരെ ഖബറടക്കിയിരിക്കുന്നത് താഴേപാങ്ങോട്ടുള്ള ജുമാ മസ്ജിദില്‍ ആണ്. തുടര്‍ന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.

യാത്രാ രേഖകള്‍ ശരിയായതോടെയാണ് ഇദ്ദേഹം എത്തുന്നത്. കൊല്ലപ്പെട്ടവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍ പോലും കഴിയാത്ത അഫാന്റെ പിതാവ് റഹീം സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ നാടണയുന്നത്. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം.

റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ സംഘടനകള്‍ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം കണ്ടത്.റഹീം നാട്ടില്‍ വന്നിട്ട് 7 വര്‍ഷമായി. വര്‍ഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകര്‍ച്ചയെത്തുടര്‍ന്നാണ് പ്രതിസന്ധിയിലായത്. പിന്നീട് ദമാമിലേക്ക് മാറുകയായിരുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by