Kerala

ഹിന്ദുമതത്തിലെ പുനര്‍ജന്മസങ്കല്‍പം പലര്‍ക്കും തിയറിയാണ്; പക്ഷെ എനിക്കത് സത്യമാണ്: ശ്രീ എം

ഹിന്ദുമതത്തിലെ പുനര്‍ജന്മസങ്കല്‍പം പലര്‍ക്കും തിയറിയാണെങ്കില്‍ തനിക്ക് അത് അങ്ങിനെയല്ലെന്നും അത് സത്യമാണെന്നും സന്യാസി വര്യനായ ശ്രീ എം. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീ എം ഈ അഭിപ്രായപ്രകടനം നടത്തിയത്.

Published by

തിരുവനന്തപുരം: ഹിന്ദുമതത്തിലെ പുനര്‍ജന്മസങ്കല്‍പം പലര്‍ക്കും തിയറിയാണെങ്കില്‍ തനിക്ക് അത് അങ്ങിനെയല്ലെന്നും അത് സത്യമാണെന്നും സന്യാസി വര്യനായ ശ്രീ എം. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീ എം ഈ അഭിപ്രായപ്രകടനം നടത്തിയത്.

മുജ്ജന്മത്തില്‍ ഹിമാലയത്തിലാണ് താന്‍ ജനിച്ച് വളര്‍ന്നതെന്ന് ശ്രീ എം വിശ്വസിക്കുന്നു. പിന്നീട് പുനര്‍ജന്മത്തില്‍ തിരുവനന്തപുരത്ത് മുംതാസ് അലിഖാന്‍ എന്ന പേരില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിക്കുകയായിരുന്നുവെന്നും ശ്രി എം പറയുന്നു. ഇദ്ദേഹം രചിച്ച ആത്മകഥയിലും താന്‍ മുജ്ജന്മത്തില്‍ ഹിമാലയത്തിലാണ് ജീവിച്ചിരുന്നതെന്ന് അവകാശപ്പെടുന്നു. ഹിമാലയത്തില്‍ കഴിഞ്ഞ ജന്മത്തില്‍ ജീവിക്കുമ്പോഴും ഗുരു ബാബാജി തന്റെ ജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ജന്മത്തില്‍ തിരുവനന്തപുരത്ത് മുംതാസ് അലിഖാനായി ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച തന്റെ ജീവിതത്തിലേക്ക് ഒമ്പതാമത്തെ വയസ്സില്‍  ഒരു അസാധാരണ മനുഷ്യന്‍ കടന്നുവരികയായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലേക്കാണ് ഇയാള്‍ വന്നത്. അദ്ദേഹം എന്റെ തലയില്‍ കൈവെച്ചതിന് ശേഷം പോയി. തിരുവനന്തപുരത്ത് അന്ന് വന്ന് തന്റെ തലയില്‍ സ്പര്‍ശിച്ചത് ഗുരു ബാബാജി ആണെന്നും ശ്രീ എം പറയുന്നു. അത് തന്നില്‍ വലിയൊരു മാറ്റമുണ്ടാക്കി എന്ന് പറയുന്നു. പിന്നീട് 19ാം വയസ്സില്‍ ഞാന്‍ ഹിമാലയത്തിലേക്ക് ആരോടും പറയാതെ പോവുകയായിരുന്നു. പിന്നീട് ഏറെ നാള്‍ ഹിമാലയത്തില്‍ അലഞ്ഞുനടന്നശേഷമാണ് ഒരു ദിവസം ഗുരുവായ ബാബാജിയെ കണ്ടുമുട്ടുന്നത്.

“കഴിഞ്ഞ ജന്മത്തില്‍ ബ്രാഹ്മണനായി ജീവിച്ച ഒരാള്‍ ഈ ജന്മത്തിലും ബ്രാഹ്മണനായി തന്നെ ജനിക്കണം എന്നില്ല. ഒരു ജന്മത്തില്‍ ക്രിസ്ത്യന്‍ ആയി ജനിച്ച ആള്‍ അടുത്ത ജന്മത്തിലും ക്രിസ്ത്യന്‍ തന്നെയായി ജനിക്കണമെന്നില്ല. ആത്മാവിന്റെ ഇംഗിതമനിസുരിച്ച് പുരുഷനായിരുന്ന ഒരാള്‍ അടുത്ത ജന്മത്തില്‍ സ്ത്രീയായും ജനിക്കാം”- ശ്രീം എം പറയുന്നു.

പല ജന്മങ്ങള്‍ താന്‍ ജനിച്ചിട്ടുണ്ടെന്ന് ശ്രീ എം തന്റെ ആത്മകഥയായ അപ്രന്‍റീസ് ടു എ ഹിമാലയന്‍ മാസ്റ്റര്‍ എന്ന പുസ്തകത്തില്‍ അവകാശപ്പെടുന്നു. “കൃഷ്ണന്റെ സമയത്ത് തന്നെ ഞാന്‍ ജനിച്ചിട്ടുണ്ട്. അന്ന് ഞാന്‍ ഒരു സ്ത്രീയായിട്ടാണ് ജനിച്ചത്. പിന്നെ ജയ്സാല്‍മീറിലെ രാജകുടുംബത്തില്‍ ഞാന്‍ ജനിച്ചിട്ടുണ്ട്. അന്നും ഗുരുവായ ബാബാജി എന്റെ ജീവിതത്തില്‍ കടന്നുവന്നിട്ടുണ്ട്. ജയ് സാല്‍മീര്‍ രാജകുടുംബത്തിന് വേണ്ടിയുള്ള വസ്ത്രധാരണരീതി സൃഷ്ടിച്ച് കൊടുത്തത് തന്റെ ഗുരു ബാബാജിയാണ് അന്ന് ജയ്സാല്‍മീറില്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നോട് ബാബാജി യുദ്ധം മതിയാക്കി മുഴുവന്‍ സമയ ആത്മീയതയിലേക്ക് തിരിയാന്‍ ആവശ്യപ്പെട്ടു. “- ശ്രീ എം പറയുന്നു.

ഭഗവദ് ഗീതയില്‍ കൃഷ്ണന്‍ അര്‍ജുനനോട് പറയുന്നുണ്ട് “എന്തൊക്കെ ആത്മീയ സാധന നടത്തുന്നോ അതൊക്കെ നിനക്ക് ബാങ്ക് ബാലന്‍സ് പോലെയാണ്. പിന്നീട് ജനിക്കുമ്പോള്‍ വീണ്ടും പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടി വരില്ല” എന്ന്. പുനര്‍ജന്മത്തെക്കുറിച്ചുള്ള സൂചനയാണ് കൃഷ്ണന്‍ ഈ വചനത്തിലൂടെ നല്‍കുന്നത്.-ശ്രീ എം പറയുന്നു.

പല ജന്മങ്ങള്‍ ജനിക്കുന്ന നമ്മള്‍ക്ക് ഒരിയ്‌ക്കല്‍ അവസാന ജന്മം കിട്ടും. അതിന് ശേഷം പുനര്‍ജന്മമുണ്ടാകില്ലെന്നും ശ്രീ എം പറയുന്നു. “ചിലര്‍ക്ക് ചെറിയപ്രായത്തിലെ അവസാന ജന്മം ലഭിക്കും. ചിലര്‍ക്ക് പല ജന്മങ്ങള്‍ ജനിക്കേണ്ടതായി വരും. രമണ മഹര്‍ഷിക്ക് 14ാം വയസ്സില്‍ ഈ ബോധോദയം ഉണ്ടായി. ആരും പഠിപ്പിച്ച് കൊടുത്തിട്ടല്ല. തന്നെ ഉണ്ടായതാണ്. താന്‍ ശരീരത്തിന് പുറത്തുള്ള എന്തോ ഒന്നാണെന്ന് രമണ മഹര്‍ഷി അറിഞ്ഞിരുന്നു. ആത്മാവായി പുറത്തുകടന്ന രമണമഹര്‍ഷി തന്റെ ശരീരം അവിടെ കിടക്കുന്നത് കണ്ടു. താന്‍ ആ ശരീരമല്ലെങ്കില്‍ പിന്നെ ആരാണ് എന്ന ചോദ്യം രമണമഹര്‍ഷിയുടെ ഉള്ളില്‍ ഉണ്ടായി.” .-ശ്രീ എം പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക