തിരുവനന്തപുരം: സിപിഎം അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ശശി തരൂര്‍ എം പി. മാറ്റം വരുത്തി. സി പി എം കൊലപ്പെടുത്തിയ പെരിയയിലെ ശരത് ലാലിനും കൃപേഷിനും പ്രണാമം അര്‍പ്പിച്ചുളള എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗമാണ് തരൂര്‍ മുക്കിയത്.
സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകള്‍ എന്നായിരുന്നു ആദ്യ എഫ് ബി പോസ്റ്റ്. കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രം മാത്രമിട്ട ശേഷം ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പുതിയ പോസ്റ്റില്‍ സി പി എം പരാമര്‍ശമേ ഇല്ല എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ ദിവസം തരൂര്‍ ഇംഗ്ലീഷ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലെ വ്യവസായ സൗഹൃദ കേരള നിരീക്ഷണവും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയും ഏറെ വിവാദമായ സാഹചര്യത്തില്‍ പുതിയ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലായിരുന്നു തരൂരിന്റെ അനുസ്മരണ പോസ്റ്റ്. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. 2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിലെ പത്ത് പ്രതികള്‍ക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: