Kerala

കോട്ടയം നഴ്‌സിംഗ് കോളേജിലെ ക്രൂരമായ റാഗിംഗ് : ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷന്‍ പുരട്ടിയശേഷം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്

Published by

കോട്ടയം : നഴ്‌സിംഗ് കോളേജിലെ ക്രൂരമായ റാഗിംഗ് വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. വിഷയത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന് അറിയിച്ച് 10 ദിവസത്തിനകം മറുപടി നല്‍കണമെന്ന് കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് നോട്ടീസ് അയച്ചു.

ഹോസ്റ്റലില്‍ നടന്ന ക്രൂരമായ റാഗിംഗിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. സഹ്യാദ്രി റൈറ്റ്‌സ് ഫോറം നല്‍കിയ പരാതിയിലാണ് ഇടപെടല്‍

ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷന്‍ പുരട്ടിയശേഷം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.വിദ്യാര്‍ഥി നിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

നഴ്‌സിംഗ് കോളേജിലെ ജനറല്‍ നഴ്‌സിംഗ് സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.കേസില്‍ അറസ്റ്റിലായതിന് പിന്നാലെ വിദ്യാര്‍ത്ഥികളെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക