Kerala

പരീക്ഷാ സമയം മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Published by

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷാ വിജ്ഞാപനവും ടൈംടേബിളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതില്‍ മാറ്റം വരുത്താനാകില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. കുറുക്കോളി മൊയ്തീന്റെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ഉച്ചക്കു ശേഷമാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം നിശ്ചയിച്ചിട്ടുള്ളത്. ഈ വര്‍ഷം മുതല്‍ രണ്ടാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷത്തെ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കൊപ്പം നടത്തുന്നതിനാല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ ആകെ 18 ദിവസങ്ങള്‍ വേണ്ടി വരും.

മാര്‍ച്ചിലെ ചൂടു കാലാവസ്ഥയും റംസാന്‍ വ്രതവും ഉള്ളതിനാല്‍ എസ്എസ്എല്‍സി പരീക്ഷകളും സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ എഴുതുന്ന ഒമ്പതാം ക്ലാസ് വരെയുള്ള ചെറിയ കട്ടികള്‍ക്കും പരീക്ഷകള്‍ രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. അതിനാലാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഉച്ചക്ക് ശേഷം നിശ്ചയിച്ചത്. പരീക്ഷകള്‍ മാര്‍ച്ച് മാസത്തില്‍ നടത്തുന്നതിനാല്‍ പരീക്ഷകള്‍ രാവിലത്തെ സമയക്രമത്തിലേക്ക് മാറ്റുന്നത് മാര്‍ച്ചില്‍ പരീക്ഷ അവസാനിക്കാത്ത സാഹചര്യം സംജാതമാകുകയും ഫലപ്രഖ്യാപനം നീണ്ടുപോകുകയും വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം നിലവില്‍ പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലെന്നും മന്ത്രി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by