Kerala

എ എന്‍ രാധാകൃഷ്ണന് പണം നല്‍കിയിട്ടില്ലെന്ന് അനന്തുകൃഷ്ണന്‍

കുടുംബശ്രീയും വിവിധ സാമൂഹ്യ സംഘടനകളും ഉള്‍പ്പെടെ അറിഞ്ഞോ അറിയാതെയോ തട്ടിപ്പില്‍ പങ്കാളിയായിട്ടുണ്ട്

Published by

കൊച്ചി : ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന് താന്‍ പണം നല്‍കിയിട്ടില്ലെന്ന് പകുതി വിലയ്‌ക്ക് സ്‌കൂട്ടറും ലാപ്‌ടോപ്പും തയ്യല്‍ മെഷീനും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അനന്തുകൃഷ്ണന്‍. സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അനന്ദകുമാര്‍ പറഞ്ഞത് പ്രകാരമാണ് രാധാകൃഷ്ണനുമായി സഹകരിച്ചത്.

എ എന്‍ രാധാകൃഷ്ണന്റെ സൈന്‍ എന്ന സ്ഥാപനം പദ്ധതി നടത്തിപ്പ് ഏജന്‍സിയായിരുന്നുവെന്നും അനന്തുകൃഷ്ണന്‍ പറഞ്ഞു.താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ തെളിവെടുപ്പിന് എത്തിച്ച വേളയിലാണ് അനന്തു കൃഷ്ണന്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

കമ്പനികളുടെ സാമൂഹ്യ സുരക്ഷാ ഉത്തരവാദിത്ത ഫണ്ടിലൂടെ പകുതി വിലയ്‌ക്ക് സ്‌കൂട്ടറും ലാപ്‌ടോപ്പും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് വിവിധ സര്‍ക്കാരിതര സംഘടനകള്‍ വഴിയും മറ്റും പണം പിരിച്ചത്. കുടുംബശ്രീയും വിവിധ സാമൂഹ്യ സംഘടനകളും ഉള്‍പ്പെടെ അറിഞ്ഞോ അറിയാതെയോ തട്ടിപ്പില്‍ പങ്കാളിയായിട്ടുണ്ട്. വിവിധ രാഷ്‌ട്രീയ നേതാക്കളുടെ നേതൃത്വത്തിലുളള സംഘടകളെയും തട്ടിപ്പിന്റെ ഭാഗമാക്കി.

സര്‍ക്കാരിതര സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ച് അതിന്റെ ചെയര്‍മാനായിരുന്നു സായിഗ്രാം മേധാവി അനന്ദകുമാര്‍.ഇദ്ദേഹമാണ് റിട്ട ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ നിയമോപദേശകനാക്കിയത്. എന്നാല്‍ തട്ടിപ്പില്‍ ഇവര്‍ക്കൊക്കെ ബന്ധമുണ്ടോ എന്ന് അന്വേഷണത്തിലേ വ്യക്തതമാകൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക