മലപ്പുറം: എളങ്കൂരില്‍ വിഷ്ണുജ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സ് ആയിരുന്ന പ്രഭിനെ സസ്പെന്‍ഡ് ചെയ്തു. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കോടതി റിമാന്റ് ചെയ്ത പ്രഭിന് നിലവില്‍ ജയിലിലാണ്.
വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം 2023 മേയിലാണ് നടന്നത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്നും സ്ത്രീധനം നല്‍കിയത് കുറവെന്നും ജോലി ഇല്ലെന്നും പറഞ്ഞ് പ്രഭിന് പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രഭിന്റെ ബന്ധുക്കള്‍ ഇതിന് കൂട്ട് നിന്നെന്നും ആരോപണമുണ്ട്.
കാണാന്‍ ഭംഗിയില്ലെന്ന് കുറ്റപ്പെടുത്തി പ്രഭിന് വിഷ്ണുജയെ ഏറെ അവഹേളിച്ചിരുന്നുവെന്ന് സഹോദരിമാരായ ദിവ്യയും ദൃശ്യയും നേരത്തേ പറഞ്ഞിരുന്നു. കണ്ടാല്‍ പെണ്ണിനെ പോലെ തോന്നില്ലെന്നും ആക്ഷേപിച്ചിരുന്നു. വിഷ്ണുജയെ കൂടെകൊണ്ടു നടക്കാനും പ്രഭിന് ബുദ്ധിമുട്ടായിരുന്നുവെന്ന് സഹോദരിമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: