തിരുവനന്തപുരം: മോട്ടോര്‍ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ അടച്ച് ബാദ്ധ്യതയില്‍നിന്നും, നിയമ നടപടികളില്‍ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും.വാഹനത്തെ സംബന്ധിച്ച് രജിസ്ട്രേഡ് ഉടമക്ക് അറിവില്ലാതിരിക്കുകയോ വാഹനം മോഷണം പൊയെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ വാഹനം നശിച്ചു പോയെങ്കിലോ ഈ പദ്ധതി പ്രകാരം 2024 മാര്‍ച്ച് 31 വരെയുള്ള നികുതി ബാദ്ധ്യത തീര്‍ക്കാം.
2020 മാര്‍ച്ച് 31 ന് ശേഷം നികുതി അടയ്‌ക്കാന്‍ കഴിയാത്ത വാഹന ഉടമകള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും, 40 ശതമാനം മാത്രം നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും അടച്ച് നികുതി ബാദ്ധ്യത ഒഴിവാക്കാം. 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂര്‍ണ്ണമായും ഒഴിവാക്കി.
വാഹനത്തിന്റെ രജിസ്ട്രേഷന്‍ നിലനില്‍ക്കുന്ന ആര്‍.ടി.ഒ/സബ് ആര്‍ ടി ഓഫീസുകളില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ സൗകര്യമുണ്ട്. പദ്ധതി പ്രകാരം നികുതി ഒടുക്കുന്നതിന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രശീത് എന്നിവ ആവശ്യമില്ല.
എന്തെങ്കിലും കാരണവശാലും വാഹനം നിരത്തില്‍ സര്‍വ്വീസ് നടത്തുന്നതായി കണ്ടെത്തിയാല്‍ 2024 ഏപ്രില്‍ 1 മുതലുള്ള നികുതി അടയ്‌ക്കണമെന്നുള്ള വ്യവസ്ഥയ്‌ക്ക് വിധേയമായി തുടര്‍ന്നുള്ള നികുതി ബാദ്ധ്യതയില്‍ നിന്നും ഒഴിവാക്കും. വിശദ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക