തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്റെ ആദ്യഘട്ടത്തില്‍ ഏകദേശം 9 ലക്ഷത്തോളം പേര്‍ക്ക് കാന്‍സര്‍ രോഗ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയിരുന്നതായി ആരോഗ്യവകുപ്പ്. എന്നാല്‍ 1.5 ലക്ഷം ആളുകള്‍ മാത്രമാണ് തുടര്‍ പരിശോധനയ്‌ക്ക് സന്നദ്ധമായത്. അതായത് സ്‌ക്രീനിംഗില്‍ പങ്കെടുത്ത 7.5 ലക്ഷം പേരും തുടര്‍ പരിശോധനയ്‌ക്ക് സന്നദ്ധമാകുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
നിരവധി കാരണങ്ങളാല്‍ പല കാന്‍സര്‍ രോഗികളും അവസാന സ്റ്റേജുകളിലാണ് ചികിത്സയ്‌ക്കായി ആശുപത്രികളില്‍ എത്തുന്നത്. അപ്പോഴേയ്‌ക്കും രോഗം ഗുരുതരമാകുകയും പലപ്പോഴും മരണമടയുകയും ചെയ്യുന്നു. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടത്തി ചികിത്സ തേടിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. ഇത് മുന്നില്‍ കണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജനപങ്കാളിത്തത്തോടെ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്‌ക്കുമായി ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ സഹകരിച്ചാണ്് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. ഈ കാലയളവില്‍ സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവയ്‌ക്ക് സ്‌ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക