Samskriti

യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ എത്തി ആരീഫ് മുഹമ്മദ് ഖാന്‍; ബിഷപ്പ് ഹൗസില്‍ കുരിശ്ശ് സമ്മാനിച്ച് കര്‍ദ്ദിനാള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ബീഹാര്‍ ഗവര്‍ണറായി ചുമതല വഹിക്കാന്‍ പോകുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമിമാരുടെ അടുത്തെത്തി. ശാസ്തമംഗലം ആശ്രമത്തിലെത്തിയ ഗവര്‍ണര്‍, ശ്രീരാമൃഷ്ണ പരമഹംസരുടേയും സ്വാമി വിവേകാനന്ദന്റെയും ശാരദാ ദേവിയുടെയും ചിത്രങ്ങള്‍ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

94 വയസ്സായ ഗോലോകാനന്ദ സ്വാമിയുടെ അടുത്തെത്തി കരം പിടിച്ച് അനുഗ്രഹം തേടി. വിശ്രമ ജീവിതം നയിക്കുന്ന ഗോലോകാനന്ദ സ്വാമി ഗവര്‍ണറുമായി ഹൃദയസ്പര്‍ശിയായ സംഭാഷണം നടത്തി. ആശ്രമം അധ്യക്ഷന്‍ സ്വാമി മോക്ഷവ്രതാനന്ദയുമായി അരമണിക്കൂറോളം അദ്ദേഹം സംസാരിച്ചു.

ശ്രീരാമകൃഷ്ണാശ്രമങ്ങളുമായി തനിക്കുള്ള ബന്ധം വിശദീകരിച്ച ആരിഫ് മുഹമ്മദ് ഖാന്‍,  സ്വാമി വിവേകാനന്ദനാണ് തന്റെ ഊര്‍ജമെന്നു പറഞ്ഞു. ലഭിച്ച അവസരങ്ങളില്‍ രംഗനാഥസ്വാമിയുടെ പ്രസംഗം ശ്രദ്ധയോടെ കേള്‍ക്കാറുണ്ടായിരുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ഗവര്‍ണറായിരുന്നുവെന്നും പുതിയ സ്ഥാനത്തും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും സ്വാമി മോക്ഷവ്രതാനന്ദ ആശംസിച്ചു.

പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ എത്തി സീറോ മലങ്കര കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് തിരുമേനിയേയും സന്ദര്‍ശിച്ചു. കുരിശുരൂപം ഗവര്‍ണര്‍ക്ക് സമ്മാനമായി കര്‍ദ്ദിനാള്‍ സമ്മാനിച്ചു.

ഡിസംബര്‍ 29-ന് ആരിഫ് മുഹമ്മദ് ഖാന്‍ ഉച്ചക്ക് 12 മണിക്ക് വിമാനമൂലം കൊച്ചിയിലേക്കും പിന്നീട് 3:20 ന് ദില്ലിയിലേക്കും യാത്ര ചെയ്യും.ഡിസംബര്‍ 30-ന്, ഗവര്‍ണര്‍ ഉച്ചക്ക് 1.55-ന് ദില്ലിയില്‍നിന്ന് പട്‌നയിലേക്കുള്ള വിമാനത്തില്‍ പുറപ്പെടും.

പുതിയ ഗവര്‍ണര്‍ ജനുവരി 1-ന് തിരുവനന്തപുരത്തെത്തും. ജനുവരി 2-ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടക്കുമെന്നാണ് കരുതുന്നത്.

Recent Posts