
അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ്, (ഇടത്ത്) സോണിയാഗാന്ധി (നടുവില്‍) മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്)
ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് ദല്‍ഹിയിലെ രാഷ്‌ട്രീയ നിരീക്ഷകര്‍. അമേരിക്കന്‍ ശതകോടീശ്വരനും മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്തിരിക്കുന്ന ജോര്‍ജ്ജ് സോറോസും സോണിയാഗാന്ധിയും തമ്മില്‍ ബന്ധമുണ്ടെന്ന പരോക്ഷ സൂചന നല്‍കുന്ന പ്രസ്താവന പാര്‍ലമെന്‍റില്‍ തിങ്കളാഴ്ച നടത്തിയ ഖാര്‍ഗെയെ മിക്കവാറും സോണിയ പുറത്താക്കുമെന്നാണ് സൂചന. പൊതുവേ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തില്‍ ഖാര്‍ഗെയോടും കെ.സി. വേണുഗോപാലിനോടും ഗാന്ധി കുടുംബത്തിനുള്ള ഈര്‍ഷ്യ പരസ്യമായി പല രീതികളിലും പുറത്തു വന്നുകഴിഞ്ഞു. അതിനിടെയാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ ഖാര്‍ഗെയുടെ ഈ പ്രസ്തവാന.
തിങ്കളാഴ്ച സഭയില്‍ അറിയാതെ ഖാര്‍ഗെയ്‌ക്ക് സംഭവിച്ച നാക്ക് പിഴ:
രാജ്യദ്രോഹക്കുറ്റത്തിന്റെ കരിനിഴലില്‍ സോണിയാഗാന്ധിയെ കൊണ്ട് നിര്‍ത്തുന്ന വലിയ ആരോപണമായി മാറിയിരിക്കുകയാണ് അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസും സോണിയാഗാന്ധിയും തമ്മിലുള്ള ബന്ധം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാധ്യമങ്ങളില്‍ പല രീതികളില്‍ പുറത്തുവന്നിരുന്ന ആരോപണങ്ങള്‍ ബിജെപി തന്നെ ഔദ്യോഗികമായി ഉന്നയിച്ചത് കഴിഞ്ഞ ദിവസം മാത്രമാണ്. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിച്ച് രാഹുല്‍ ഗാന്ധിയെ ഭരണത്തില്‍ കയറ്റാന്‍ ജോര്‍ജ്ജ് സോറോസ് അദ്ദേഹത്തിന്റെ വിവിധ സംഘടനകളിലൂടെ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ടായിരുന്നു. ഇടയ്‌ക്കിടെയുള്ള രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ആ മണ്ണില്‍ വെച്ച് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത വിമര്‍ശനം ചൊരിയുകയും ചെയ്യുക എന്നത് സോറോസിന്റെ ടൂള്‍കിറ്റനുസരിച്ചുള്ള രാഹുല്‍ഗാന്ധിയുടെ രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നു എന്ന ആരോപണവും ഉണ്ടായിരുന്നു. അദാനിയ്‌ക്കെതിരെ അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത് നരേന്ദ്രമോദിയെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയായിട്ടായിരുന്നു എന്ന് ആരോപണമുണ്ടായിരുന്നു. .
ഈ റിപ്പോര്‍ട്ടില്‍ വസ്തുതകളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബി കണ്ടെത്തുകയും ആ റിപ്പോര്‍ട്ട് തള്ളിക്കളയുകയും ചെയ്തിരുന്നു. ഇതോടെ, ജോര്‍ജ്ജ് സോറോസിന്റെ തന്നെ സ്ഥാപനമായ മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി വീണ്ടും അദാനിയ്‌ക്കെതിരെ ആരോപണം ഉയര്‍ത്തിയിരുന്നു. അതും കഴിഞ്ഞ് ഇപ്പോള്‍ അമേരിക്കയിലെ നീതിന്യായവകുപ്പിലെ ഒരു ജഡ്ജിയെക്കൊണ്ട് അദാനിയ്‌ക്കെതിരെ കൈക്കൂലി കുറ്റം വരെ ആരോപിച്ച് ശിക്ഷ വിധിപ്പിക്കുകയും ചെയ്തു. പക്ഷെ അധികം വൈകാതെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തന്നെ യുഎസ് നീതിന്യായവകുപ്പില്‍ അഴിമതി നടക്കുന്നുണ്ടെന്നും അധികാരം ഉപയോഗിച്ച് പലരും അവിടെ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നും ആരോപിച്ചിരുന്നു.
അതായത് അദാനിയ്‌ക്കെതിരെ യുഎസ് നീതിന്യായവകുപ്പിലെ അറ്റോര്‍ണി നടത്തിയ ആരോപണത്തിനും ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ളതായി പറയുന്നു. മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ ജോര്‍ജ്ജ് സോറോസിനുള്ള സംഘടനയാണ് ഓപ്പണ്‍ സൊസൈറ്റി ഫോറം. അദാനിയ്‌ക്കെതിരെ വിധി പറഞ്ഞ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ സ്റ്റേസി പീസിന്റെ ഭാര്യയ്‌ക്ക് ഓപ്പണ്‍ സൊസൈറ്റി ഫോറവുമായി പരോക്ഷ ബന്ധമുണ്ട്. ആ ബന്ധം ഇങ്ങിനെയാണ്. യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ സ്റ്റേസി പീസിന്റെ ജീവിത പങ്കാളി ജാക്വിലിന്‍ ജോണ്‍സ് പീസ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് എന്ന സീനിയര്‍ അറ്റോര്‍ണി ആണ്. ബ്രയാന്‍ സ്റ്റീവന്‍സണ്‍ എന്ന വ്യക്തിയാണ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവിന്റെ സ്ഥാപകന്‍. ഇദ്ദേഹം ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സിന്റെ യുഎസ് പ്രോഗ്രാംസില്‍ അംഗമാണ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഉടമയാണ് ജോര്‍ജ്ജ് സോറോസ്. അപ്പോള്‍ അദാനിയ്‌ക്കെതിരെ വിധി പ്രസ്താവിച്ചതിന്റെ റൂട്ട് ഇപ്പോള്‍ മനസ്സിലായല്ലോ?.
അതിനിടെയാണ് സോണിയാഗാന്ധിയ്‌ക്ക് ജോര്‍ജ്ജ് സോറോസുമായി ബന്ധമുണ്ടെന്ന ആരോപണം പരസ്യമായി ബിജെപി ഉന്നയിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം ജെഡിയുവിന്റെ എംപി എസ് കുമാര്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു. ഒരു മുതിർന്ന കോൺഗ്രസ് നേതാവിന് സോറോസുമായി ബന്ധമുണ്ടെന്നായിരുന്നു എസ്. കുമാര്‍ ഉന്നയിച്ചത്. ഉടനെ ഇതിന് മറുപടിയായി മല്ലികാര്‍ജുന്‍ ഖാർഗെ നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് ഗോള്‍പോസ്റ്റിലേക്ക് ഖാര്‍ഗെ അടിച്ച വലിയ സെല്‍ഫ് ഗോളായി മാറുകയായിരുന്നു. “സഭയിൽ ഇല്ലാത്ത അംഗത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് ഉചിതമല്ല” എന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പ്രതികരണം. അപ്പോള്‍ സഭയില്‍ ഇല്ലാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി ആയിരുന്നു. ഇതോടെയാണ് ബിജെപി എംപി സുധാംശു ചതുര്‍വേദി എഴുന്നേറ്റത്. “ഞങ്ങള്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. അപ്പോഴാണ് ഖാര്‍ഗെ തന്നെ പറഞ്ഞത് സഭയില്‍ ഇല്ലാത്ത മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവിനാണ് ജോര്‍ജ്ജ് സോറോസുമായി ബന്ധമെന്ന്.” . ഇതോടെ ഖാര്‍ഗെ വെട്ടിലായിരിക്കുകയാണ്. ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ള സീനിയര്‍ കോണ്‍ഗ്രസ് അംഗം സോണിയാഗാന്ധിയാണെന്ന് പരോക്ഷമായി സൂചന നല്‍കുകയായിരുന്നു ഖാര്‍ഗെ. ഇത് ഖാര്‍ഗെയുടെ വലിയൊരു സെല്‍ഫ് ഗോളായി മാറിയിരിക്കുകയാണ്. പൊതുവേ മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെതുടര്‍ന്ന് ഖാര്‍ഗെയുടെയും വേണുഗോപാലിന്റെയും ഗ്രാഫ് താഴ്ന്നിരിക്കെയാണ് പുതിയ പ്രതിസന്ധി ഖാര്‍ഗെയ്‌ക്ക് ഉണ്ടായിരിക്കുന്നത്.