Kerala

ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കല്‍: സര്‍ക്കാര്‍ തീരുമാനം ഭക്തരോടുള്ള വെല്ലുവിളി: ക്ഷേത്ര സംരക്ഷണ സമിതി

Published by

ആലപ്പുഴ: ക്ഷേത്രങ്ങളിലെ ആഘോഷ ചടങ്ങുകളില്‍ പരമ്പരാഗതമായി പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നിലനില്‍ക്കുന്നത് നിറുത്തിവെക്കാനുള്ള തീരുമാനം ആശങ്കയോടെയാണ് ഭക്തജനങ്ങള്‍ നോക്കികാണുന്നതെന്ന് കേരളാ ക്ഷേത്രസംരക്ഷണ സമിതി. ക്ഷേത്രാചാരങ്ങളില്‍ സര്‍ക്കാര്‍ സദാ കൈകടത്തി ഹിന്ദുക്കളെ മനപ്പൂര്‍വ്വം പ്രകോപിക്കുകയാണ്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ കത്ത് പോലീസിലെ കീഴ്ഘടകങ്ങള്‍ക്ക് എത്തിച്ചുവെന്നാണറിയുന്നത്.യാതൊരു കൂടിയാലോചനയുമില്ലാതെ ഇങ്ങനെയൊരു തീരുമാനം നടപ്പിലാക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല.

ഗാര്‍ഡ് ഓഫ് ഓണറിന്റെ ചെലവ് ക്ഷേത്രങ്ങള്‍ വഹിക്കണമെന്ന തൊടുന്യായമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കുന്നത്. ഇവിടെ ധര്‍മ്മികതയുടെ ലംഘനമാണ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍, തിരു കൊച്ചി രാജ കുടുംബങ്ങള്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറുമ്പോള്‍ ലിഖിതവും അലിഖിതവുമായ എല്ലാ ആചാര അനുഷ്ടാനങ്ങളും കാലാകാലങ്ങളില്‍ നില നിര്‍ത്തിപ്പോരുമെന്ന നിബന്ധന 75 വര്‍ഷങ്ങള്‍ക്കു ശേഷം കാറ്റില്‍ പറത്താന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മതേതര സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി ഹൈന്ദവ ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ കൈവശം വച്ചും നിത്യ വരുമാനം ക്ഷേത്രേതര ആവശ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടുകയും ചെയ്യുന്ന സര്‍ക്കാര്‍ കാലാകാലങ്ങളായി നടന്നുവരുന്ന ആചാരങ്ങള്‍ നിര്‍ത്തലാക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ശുചീന്ദ്രത്തു നിന്നും പുറപ്പെടുന്ന ഘോഷയാത്രക്ക് തമിഴ്നാടിന്റെയും കേരളത്തിന്റെയും പോലീസ് സേന ആശ്വാരൂഢരായി അകമ്പടി സേവിക്കുകയും ശുചീന്ദ്രത്തും പത്തനാപുരം കോട്ടയിലും പദ്മനാ
ഭ സ്വാമിക്ഷേത്രങ്ങളിലുമെല്ലാം കമനീയമായ ഗാര്‍ഡ് ഓഫ് ഓണര്‍ നടത്തുകയും ആറ്റുകാല്‍ പൊങ്കാലയ്‌ക്കും, ദക്ഷിണ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളിലും പോലീസ് സേനയുടെ മിഴിവുറ്റ ഔപചാരിക ചടങ്ങുകളുമെല്ലാം ഗതകാല സ്മരണയാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക