Kerala

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ട നിര്‍മ്മാണ തടസങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ചതായി വ്യവസായ മന്ത്രി

Published by

തിരുവനന്തപുരം: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ട നിര്‍മ്മാണത്തിലുണ്ടായിരുന്ന തടസങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ചതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് എന്‍.എ.ഡി-മഹിളാലയം ഭാഗത്തിന്റെ നിര്‍മ്മാണത്തിനുള്ള വിജ്ഞാപനം ഉടനുണ്ടാകും. എച്ച്എംടിയുടേയും എന്‍എഡിയുടേയും ഭൂമി പദ്ധതിക്കു ലഭ്യമാക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിച്ചതിനെത്തുടര്‍ന്ന് എച്ച് എം ടിയുടെ ഭൂമി ലഭിക്കുന്നതിനായി കെട്ടിവെയ്‌ക്കേണ്ട 18 കോടി സര്‍ക്കാര്‍ നവംബര്‍ 22 ന് അനുവദിച്ചു. രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി എച്ച് എം ടിയുടെ 1.6352 ഹെക്ടര്‍ (404 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റോഡ് വികസനത്തിനായി തുക കെട്ടിവെച്ച് ഭൂമി വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എന്‍എഡി യുടെ ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടന്‍ അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
രണ്ടുഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റര്‍ സീ പോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡിന്റെ ആദ്യഘട്ടം ഇരുമ്പനം മുതല്‍ കളമശേരി വരെയും (11.3 കിമി) രണ്ടാംഘട്ടം കളമശേരി എച്ച് എം ടി റോഡ് മുതല്‍ എയര്‍പോര്‍ട്ട് (14.4 കിമി) വരെയുമാണ്. ഇതില്‍ ആദ്യഘട്ടം 2019 ല്‍ പൂര്‍ത്തീകരിച്ചു. അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നിര്‍മ്മാണം നാല് സ്‌ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച് എം ടി മുതല്‍ എന്‍ എ ഡി വരെയുള്ള ഭാഗം (2.7 കിമി), എന്‍ എ ഡി മുതല്‍ മഹിളാലയം വരെയുള്ള ഭാഗം (6.5 കിമി), മഹിളാലയം മുതല്‍ ചൊവ്വര വരെ (1.015 കിമി), ചൊവ്വര മുതല്‍ എയര്‍പോര്‍ട്ട് റോഡ് വരെ (4.5 കിമി).
ഈ റീച്ചില്‍ എച്ച് എം ടിയുടെയും എന്‍ എ ഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം 2021 ല്‍ പൂ4ത്തിയായി. എച്ച് എം ടി ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് ഭൂമിയുടെ വിപണി വില എച്ച് എം ടി ആവശ്യപ്പെട്ടു . ഭൂമി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഹൈക്കോടതി ഉത്തരവിനെതിരേ എച്ച് എം ടി സമര്‍പ്പിച്ച അപ്പീലിന്മേല്‍ നിശ്ചിത തുക കെട്ടിവെച്ചു ഭൂമി വിട്ടുനല്‍കാന്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. നിരന്തരം നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണു കുരുക്കഴിഞ്ഞത്. നിര്‍മ്മാണച്ചുമതല ഏറ്റെടുത്തിട്ടുള്ള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് (ആര്‍ബിഡിസികെ) തുക കെട്ടിവെച്ചു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകും. എച്ച് എം ടിയുടെ ഭൂമി വിട്ടുനല്‍കണമെന്ന് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണു തുക കെട്ടിവച്ചു നിര്‍മ്മാണം നടത്താന്‍ ആര്‍ബിഡിസികെയ്‌ക്ക് അനുമതി നല്‍കിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക