Kerala

ഡിജിറ്റല്‍ അറസ്റ്റ് : മുഹമ്മദ് മുഹസിലും മിഷാബും തട്ടിയെടുത്തത് കോടികള്‍, തട്ടിപ്പിനിരയായത് വാഴക്കാല സ്വദേശിനി

തട്ടിപ്പ് തുക എത്തിയത് ഇവരുടെ അക്കൗണ്ടിലേക്കാണ്

Published by

 കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ പണം തട്ടിയ രണ്ട് മലയാളികള്‍ പിടിയില്‍. വാഴക്കാല സ്വദേശിനി ബെറ്റി ജോസഫില്‍ നിന്ന് നാല് കോടി രൂപയാണ് മുഹമ്മദ് മുഹസിലും, മിഷാബും തട്ടിയെടുത്തത്.

ഡല്‍ഹി ഐ സി ഐ സി ഐ ബാങ്കില്‍ പരാതിക്കാരിയുടെ പേരില്‍ അക്കൗണ്ട് ഉണ്ടെന്നും ഈ അക്കൗണ്ട് സന്ദീപ് എന്നയാള്‍ ലഹരിക്കടത്തിന് ഉപയോഗിച്ചെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കേസില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. മൂന്ന് അക്കൗണ്ടുകളില്‍ നിന്ന് നാല് കോടി 11 ലക്ഷത്തി 9094 രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്.

പിടിയിലായ മുഹമ്മദ് മുഹസിലും, മിഷാബും തട്ടിപ്പിന്റെ ഇടനിലക്കാരാണ്. തട്ടിപ്പ് തുക എത്തിയത് ഇവരുടെ അക്കൗണ്ടിലേക്കാണ് . ഇവരില്‍ നിന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു.

കൊടുവള്ളി കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. തട്ടിപ്പിനായി അക്കൗണ്ട് നല്‍കുന്നവര്‍ക്ക് 25000 രൂപ മുതല്‍ 30000 വരെ ലഭിക്കും. തട്ടിപ്പ് പണം എ ടി എമ്മില്‍ നിന്നും പിന്‍വലിച്ച് നല്‍കുന്നതിനും കമ്മീഷന്‍ ലഭിക്കും. കേസിലെ മുഖ്യപ്രതി ഉടന്‍ പിടിയിലാകുമെന്ന് എറണാകുളം സൈബര്‍ പൊലീസ് വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by