Article

ഓര്‍മ്മകള്‍ ഇരമ്പുന്നു; ഇന്ന് ജയകൃഷ്ണന്‍ മാസ്റ്ററുടെ 25-ാം ബലിദാന വാര്‍ഷികം

Published by

പ്രഫുല്‍ കൃഷ്ണന്‍
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

ലോകം കണ്ട അതിപൈശാചികമായ ഒരു നരഹത്യയെ ഓര്‍മിപ്പിക്കുന്ന ദിവസമാണ് ഡിസംബര്‍ 1. യുവമോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ അദ്ദേഹം ജോലി ചെയ്യുന്ന യുപി സ്‌കൂളിലെത്തി, ക്ലാസ് മുറിയില്‍ കയറി സ്വന്തം വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിനുറുക്കിയ കിരാത കൃത്യം നടന്നിട്ട് ഈ ഡിസംബര്‍ 1 ന് 25 വര്‍ഷം. മുഖ്യമന്ത്രിയുടെ ജന്മനാടായ കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമമായ പാനൂരിലാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ ജോലി ചെയ്തിരുന്ന ഈസ്റ്റ് മൊകേരി യുപി സ്‌കൂള്‍. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരോടും നല്ല ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ജയകൃഷ്ണന്‍ മാസ്റ്റര്‍. തന്റെ വിദ്യാര്‍ത്ഥികളെ എല്ലാ മേഖലകളിലും മുന്‍നിരയിലെത്തിക്കാന്‍ അത്യധ്വാനം ചെയ്ത കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്‍. 1999 ഡിസംബര്‍ ഒന്നിന്, ആ വിദ്യാലയത്തില്‍ അന്ന് ആറാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടികളുടെ മുന്നിലിട്ടാണ് ഒരു കൂട്ടം മാര്‍ക്‌സിസ്റ്റ് നരാധമന്മാര്‍ അതിക്രൂരമായി അദ്ദേഹത്തെ വെട്ടിനുറുക്കിയത്. കൂടാതെ കണ്ണ് ചൂഴ്‌ന്നെടുത്തും നാവ് അറുത്തെടുത്തും മൃതദേഹത്തോടു പോലും അനാദരവ് കാട്ടി. ദൃക്‌സാക്ഷികളായ ആ കുട്ടികള്‍ക്കന്ന് 11 വയസ്സ് കാണും. അവരില്‍ ഒരാളായിരുന്ന പാനൂര്‍ സ്വദേശിനി ഷെസീന അന്നേറ്റ മാനസികാഘാതത്തില്‍ നിന്ന് കരകയറാനാകാതെ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തു. കൊലപാതകം നേരില്‍ കണ്ട 16 കുട്ടികളുടെ ഭാവി ഇരുളടഞ്ഞു.

കുട്ടികളുടെ മുന്നിലിട്ട് ഒരദ്ധ്യാപകന്‍ പൈശാചികമായി കൊല്ലപ്പെട്ടപ്പോള്‍ ആ ചെയ്തിയെ അപലപിക്കാന്‍ പുരോഗമനവാദികള്‍ എന്നും സാംസ്‌കാരിക നായകര്‍ എന്നുമൊക്കെയുള്ള പട്ടം അലങ്കാരമായി കൊണ്ടുനടക്കുന്ന ഒരാളും അന്ന് രംഗത്തുവന്നില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയെ ഒഞ്ചിയത്തിന്റെ മണ്ണില്‍ കരുത്തുള്ളതാക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ടി.പി.ചന്ദ്രശേഖരനെ ഒരു പടലപ്പിണക്കത്തിന്റെ പേരില്‍ 51 വെട്ടുകള്‍ വെട്ടി നുറുക്കിയപ്പോഴും എം.വി. രാഘവനോടുള്ള വൈരാഗ്യത്തെ തുടര്‍ന്നു പറശ്ശിനിക്കടവിലെ സ്‌നേക് പാര്‍ക്കിന് തീയിട്ടപ്പോഴും എഴുത്തുകാരും സാംസ്‌കാരിക നായകരും ഒരക്ഷരം ഉരിയാടിയില്ല.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ഗുരുജി ഗോള്‍വല്‍ക്കര്‍ വിശേഷിപ്പിച്ചത് ”ഡിഫെക്ടീവ് ഇന്‍ തിയറി ആന്‍ഡ് ഡേയ്ഞ്ചറസ് ഇന്‍ പ്രാക്ടീസ്” എന്നായിരുന്നു. ഇന്നത് ലോകവും ലോകരും അംഗീകരിക്കുകയും കമ്യൂണിസ്റ്റുകാര്‍ വരെ അതില്‍നിന്ന് വഴിമാറി സഞ്ചരിക്കുകയും ചെയ്യുന്നു.

കണ്ണൂര്‍ ജില്ലയിലെ ചില കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ആര്‍എസ്എസില്‍ അണിചേരാന്‍ തുടങ്ങിയതോടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതു തടയാനുള്ള ശ്രമം തുടങ്ങിയത് വാടിക്കല്‍ രാമകൃഷ്ണനെ അരുംകൊല ചെയ്തുകൊണ്ടാണ്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണത് നടന്നത്. അന്ന് തുടങ്ങി നിരവധി സംഘപ്രവര്‍ത്തകരുടെ ജീവനുകളാണ് കണ്ണൂരില്‍ പൊലിഞ്ഞത്. അതില്‍ അതിമൃഗീയമായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം.

അധികാരം ഉണ്ടെങ്കിലും നീതിന്യായ സംവിധാനത്തില്‍ വിശ്വസിക്കാത്ത രാഷ്‌ട്രീയ വിശ്വാസമാണ് സിപിഎം പുലര്‍ത്തുന്നത്. പാര്‍ട്ടി തന്നെ കോടതിയും പോലീസും ആകുന്നൊരു അരക്ഷിതാവസ്ഥ. ചിലപ്പോഴൊക്കെ എകാധിപതികളുടെ കൂട്ടക്കൊലകളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് പ്രവര്‍ത്തികള്‍. കിറ്റ് നല്‍കിയും മുസ്ലിം ന്യൂനപക്ഷ പ്രീണനം നടത്തിയും വോട്ട് വാങ്ങി എന്തൊക്കെ കാണിച്ചാലും ചോദിക്കാനും പറയാനും ആരും ഉണ്ടാകാന്‍ പാടില്ലെന്ന ധാര്‍ഷ്ട്യം കമ്യൂണിസ്റ്റുകളുടെ നയമായി.

ജനാധിപത്യത്തില്‍ ഒട്ടും വിശ്വാസമില്ലാത്ത ഈ മനുഷ്യര്‍ കാണിച്ചു കൂട്ടുന്ന ആരും കൊലകള്‍ക്കെതിരെ ജനകീയ പ്രതിഷേധമാണ് ഉയര്‍ന്നുവരേണ്ടത്. സംഘടനാ ദൗര്‍ബല്യവും പരസ്പരം തമ്മില്‍ തല്ലിയും അഴിമതിക്കറ പൂണ്ട കോടികള്‍ വീതം വയ്‌ക്കുന്നതിലും സിപിഎമ്മുകാര്‍ ശ്രദ്ധ പതിപ്പിച്ചപ്പോള്‍ അവര്‍ പിടിച്ച കൊലക്കത്തി ഇന്ന് കയ്യില്‍ പിടിച്ചിരിക്കുന്നത് ജിഹാദികളാണ്.

ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രാഷ്‌ട്രീയ എതിരാളികളെ ആയുധമെടുത്ത് ഇല്ലാതാക്കിയിരുന്ന ആ കാടന്‍ നയം ഇന്ന് നടപ്പിലാക്കുന്നത് പാര്‍ട്ടിയിലേക്ക് കടന്നു കയറിയ മുസ്ലീം മതവര്‍ഗീയവാദികളാണ്. പിണറായി വിജയന്റെ മുഖ്യമന്ത്രി പദം അതിനവര്‍ക്കൊരു സംരക്ഷണ കവചമാണ്.

ഹിന്ദുക്കള്‍ക്കെതിരെ കൊലവിളി നടത്തി് പ്രകടനം നടത്തിയാലും നോക്കുകുത്തിയാകേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം. തലശേരിയില്‍ അവര്‍ പ്രഖ്യാപിച്ചത് തങ്ങള്‍ ആര്‍എസ്എസ്സുകാരുടെ ജീവനെടുക്കും എന്നാണ്. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്താന്‍ തയ്യാറായപ്പോള്‍ പിണറായി സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ്ഡിപിഐക്കെതിരെ ഒരു യാതൊരു നിയമ നടപടിയും സ്വീകരിച്ചതും ഇല്ല.

തലശ്ശേരിയില്‍ പ്രഖ്യാപിച്ചത് എസ്ഡിപിഐ ആലപ്പുഴയില്‍ നടപ്പാക്കി. തലശ്ശേരി പോലെതന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണല്ലോ ആലപ്പുഴയും. അവിടെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് സംഘ പ്രവര്‍ത്തകരെ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തി.

അവര്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയപ്പോള്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. പാലക്കാട്ടെ സഞ്ജിത്ത് അടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ മുസ്ലീം ഭീകരര്‍ക്കെതിരെ ശക്തമായ നടപടി എടുത്തിരുന്നെങ്കില്‍ മറ്റൊരു സംഘ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുമായിരുന്നില്ല. അഭിമന്യൂ വധക്കേസില്‍ കുറ്റവാളികളെ കണ്ടെത്താത്ത പോലീസ് തന്നെയാണ് എസ്ഡിപിഐയുടെ കൊലക്കത്തി രാഷ്‌ട്രീയത്തിന് വളംവയ്‌ക്കുന്നത്. എസ്ഡിപിഐക്കാര്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നതും ആയുധങ്ങള്‍ ശേഖരിക്കുന്നതും കൊലപാതകം ആസൂത്രണം ചെയ്യുന്നതും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന പോലീസിന് കിട്ടാഞ്ഞിട്ടല്ല.

കേരളത്തെ ഇസ്ലാമിക മത മൗലികവാദികളുടെ വിഹാര കേന്ദ്രമാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് കമ്യൂണിസ്റ്റുകള്‍. നാളിതു വരെ ഇടത് കാടത്തങ്ങള്‍ക്ക് കുടപിടിച്ച മാധ്യമങ്ങളടക്കം എല്ലാ സംവിധാനങ്ങളും ഇന്ന് ഇസ്ലാമിക മത മൗലികവാദികള്‍ക്ക് പിന്തുണയുമായി എത്തുന്ന ദൗര്‍ഭാഗ്യകരമായ കാഴ്ചയും നാം കാണേണ്ടതുണ്ട്. സ്വത്വം തിരിച്ചറിഞ്ഞ് ദേശീയതയെ മുറുകെ പിടിച്ചു ശക്തമായ പ്രതിരോധം ഉയര്‍ത്തിയാല്‍ മാത്രമേ ഈ വെല്ലുവിളികളെ നമുക്ക് അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ. നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ നമുക്ക് ഒരുമിച്ചു നില്‍ക്കാം… മുന്നേറാം…

(9745334700)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക