മലയിന്‍കീഴ്: മൂക്കുന്നിമലയിലെ ഫയറിംഗ് പരിശീലനകേന്ദ്രത്തില്‍ നിന്നും വീണ്ടും ജനവാസ മേഖലയില്‍ വെടിയുണ്ട. ഞായറാഴ്ച രാവിലെ 9 മണിയോടെ കൊച്ചുപൊറ്റയിലാണ് രണ്ടു വെടിയുണ്ടകള്‍ കണ്ടെത്തിയത്.
ഇവിടെ ലക്ഷംവീട് കോളനിയില്‍ സുരേഷ്-കല ദമ്പതികളുടെ വീടിന്റെ മുന്നില്‍ നിന്നുമാണ് വെടിയുണ്ട കിട്ടിയത്. ആനന്ദിന്റെ വീട്ടില്‍ സോഫയില്‍ പതിച്ച വെടിയുണ്ടയും മറ്റൊരു പുരയിടത്തില്‍ നിന്നും ലഭിച്ചതും കൂടെ ആയപ്പോള്‍ മുക്കുന്നിമല ഫയറിംഗ് റേഞ്ചില്‍ നിന്നും ചീറിപ്പാഞ്ഞു പതിച്ചത് നാല് വെടിയുണ്ടകളാണ്. ആളപായം ഇല്ലാത്തത് ആശ്വാസകരമെങ്കിലും പ്രദേശവാസികളില്‍ ഭീതിയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. മുമ്പ് സ്ത്രീയുടെ ശരീരത്തില്‍ വെടിയുണ്ട തറച്ചത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫയറിംഗ് റേഞ്ച് കടന്നു വെടിയുണ്ടകള്‍ ചീറിപ്പായുന്നത് തടയാന്‍ സംവിധാനം ഉണ്ടാകാത്തത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയായി തുടരുന്നു.
ലഭിച്ച നാലു ബുള്ളറ്റുകളും 7.62 എംഎം ഇനത്തില്‍പ്പെട്ടവയാണ് എന്നാണ് പ്രാഥമിക കണ്ടെത്തല്‍. തിരുവനന്തപുരം നേമം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൂക്കുന്നിമല ഫയറിംഗ് റേഞ്ചിലാണ് ഇക്കഴിഞ്ഞ 7ന് രാവിലെ 8 മണി മുതല്‍ തിരുവനന്തപുരം റൂറല്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പിസ്റ്റല്‍, എസ്എല്‍ആര്‍, എകെ 47 തോക്കുകള്‍ ഉപയോഗിച്ച് ഫയറിംഗ് പരിശീലനം നടത്തിയത്. ഇതിനിടെയാണ് മലയിന്‍കീഴ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പൊറ്റയില്‍ കാവടിവിളയിലെ ആനന്ദ് വാടകയ്‌ക്ക് താമസിക്കുന്ന ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള വീട്ടിന്റെ ഷീറ്റ് തുളച്ച് വീടിനകത്ത് ഉണ്ടായിരുന്ന സോഫക്ക് മേല്‍ ഒരു വെടിയുണ്ട പതിച്ചത്. ആനന്ദ്-ശരണ്യ ദമ്പതികള്‍ ഈ സമയം മകള്‍ സഞ്ജനയുടെ ചികിത്സയ്‌ക്കായി പുറത്തുപോയിരുന്നതിനാല്‍ മറ്റ് അപകടം ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് 8ന് രാവിലെ 9 മണിയോടെ ഇതേവീട്ടില്‍ നിന്നും 50 മീറ്റര്‍ മാറി സജു എന്നയാളുടെ വീടിന്റെ സമീപത്ത് റോഡില്‍ നിന്നും സമാന രീതിയിലുള്ള മറ്റൊരു വെടിയുണ്ട കൂടി കണ്ടെത്തിയിരുന്നു. തുടര്‍ പരിശോധനയിലാണ് ഇന്നലെ രാവിലെ രണ്ടു വെടിയുണ്ട കൂടി കണ്ടെത്തിയത്.











