കോട്ടയം: അത്ര നിഷ്‌കളങ്കനാണോ ഈ ജില്ലാ കളക്ടര്‍?. യഥാര്‍ത്ഥ വസ്തുതകള്‍ ധൈര്യമില്ലാത്തതിനാല്‍ ഒളിപ്പിക്കുകയോ, ഭരണകക്ഷിയുടെ അജണ്ടയ്‌ക്കുവേണ്ടി ഒത്തുകളിക്കുകയോ ആണ് അദ്‌ദേഹം എന്ന് പൊതുസമൂഹം സംശയിക്കുന്നു. കേരള സമൂഹത്തിന്മേല്‍ നിഗൂഢതയുടെ മറയിട്ടു നില്‍ക്കുകയാണ് ഉന്നതനായ ഒരു സിവില്‍ സെര്‍വന്‌റ്. തുടക്കം മുതല്‍ അദ്ദേഹം പരസ്പരം ഇണങ്ങാത്ത വിവരങ്ങളാണ് പുറത്തുവിടുന്നത്. യോഗത്തിന് എത്തിയത് കളക്ടറുടെ അനുമതിയോടെയാണ് എന്ന് ദിവ്യ പറഞ്ഞപ്പോള്‍ നിഷേധിക്കാന്‍ പോലും ആദ്യഘട്ടത്തില്‍ അദ്‌ദേഹം തയ്യാറായില്ല. അന്വേഷണത്തില്‍ ഇരിക്കുന്ന കാര്യമായതിനാല്‍ വെളിപ്പെടുത്താനാവില്ല എന്ന വാചകത്തിനു മറവില്‍ അദ്‌ദേഹം ഒളിച്ചു. ഒടുവില്‍ താന്‍ അറിഞ്ഞില്ല എന്ന മട്ടിലായി . പിന്നീടത് , രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ വരുമെന്ന് അറിയിച്ചിരുന്നു എന്നായി. ഏറ്റവും ഒടുവില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ, തെറ്റ് പറ്റിയെന്ന് നവീന്‍ പിന്നീട് വന്നു പറഞ്ഞു എന്നൊരു മൊഴി കൂടെ കളക്ടര്‍ പുറത്തുവിട്ടു. യാത്രയയപ്പ് യോഗത്തിന് ശേഷം എഡിഎമ്മിനെ കണ്ടിരുന്നോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴൊന്നും മൊഴിയാതിരുന്നു കാര്യമാണിത്. ഇത്തരമൊരു മൊഴി നല്‍കിയതായി എഡിഎമ്മിന്റെ മരണശേഷം സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതുമല്ല.
തന്റെ തടി രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കളക്ടര്‍. അല്ലെങ്കില്‍ പി പി ദിവ്യയെ രക്ഷിക്കാനുള്ള പാര്‍ട്ടി അജണ്ടയ്‌ക്ക് വഴങ്ങുകയാണ്.
















