India

രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലിടം നേടി സഹായികളും വളര്‍ത്തുനായയും; സമ്പത്തിന്റെ ഏറിയ പങ്കും ചാരിറ്റി ഫൗണ്ടേഷന്

Published by

മുംബൈ: ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍, അന്തരിച്ച രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തില്‍ ഇടം നേടി അദ്ദേഹത്തിന്റെ സഹായികളും വളര്‍ത്തുനായ ടിറ്റോയും.

തന്റെ ജര്‍മ്മന്‍ ഷെപേര്‍ഡ്, ടിറ്റോയെ അതിന്റെ ജീവിതകാലം മുഴുവന്‍ നന്നായി പരിപാലിക്കണമെന്നാണ് വില്‍പ്പത്രത്തില്‍. ടിറ്റോയുടെ സംരക്ഷണ ചുമതല ഷെഫായ രാജാനാണ് നല്കിയിരിക്കുന്നത്. വര്‍ഷങ്ങളായി ടാറ്റയുടെ വീട്ടിലാണ് രാജന്‍ ജോലിനോക്കുന്നത്.

രത്തന്‍ ടാറ്റയുടെ സഹായിയും പാചകക്കാരനുമായ സുബ്ബയ്യ, ടാറ്റയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ശാന്തനു നായിഡു എന്നിവരുടെ പേരുകളും വില്‍പ്പത്രത്തിലുണ്ടെന്നാണ് വിവരം. രത്തന്‍ ടാറ്റയ്‌ക്ക് 10,000 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. സമ്പത്തിന്റെ ഏറിയ പങ്കും ചാരിറ്റി ഫൗണ്ടേഷനാണ് എഴുതിവച്ചത്. അലിബാഗിലെ ബംഗ്ലാവ്, മുംബൈയിലെ ഇരുനില വീട്, 350 കോടി രൂപയിലധികം സ്ഥിരനിക്ഷേപം, 165 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ടാറ്റ സണ്‍സിന്‍ ഓഹരി എന്നിവ ടാറ്റ എന്‍ഡോവ്ഡ് ഫൗണ്ടേഷനാണ് നല്കിയത്.

സഹോദരന്‍ ജിമ്മി ടാറ്റ, അര്‍ധസഹോദരിമാരായ ഷിറിന്‍, ഡീന്ന ജീജീഭോയ്, ഏതാനും ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം തന്റെ സമ്പത്ത് പങ്കിട്ട് നല്കിയിട്ടുണ്ട്. വില്‍പ്പത്രം ബോംബെ ഹൈക്കോടതി പരിശോധിച്ച ശേഷമായിരിക്കും പ്രാബല്യത്തില്‍ വരുത്തുക. ടാറ്റയുടെ ഇരുപതോളം ആഡംബര വാഹനങ്ങള്‍ കൊളാബയിലെ ഹാലെക്കായ് വസതിയിലും താജ് വെല്ലിങ്ടണ്‍ സര്‍വീസ് അപ്പാര്‍ട്ടുമെന്റുകളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് ലേലം ചെയ്യാനോ മ്യൂസിയത്തിലേക്ക് മാറ്റാനോ ആണ് സാധ്യത.

അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ടാറ്റ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സിന് സംഭാവന ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by