India

നികുതി വരുമാനം കൂടി: നികുതി അടയ്‌ക്കുന്നവര്‍ 8.62 കോടി; കോടീശ്വരന്മാര്‍ 2.2 ലക്ഷം

Published by

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നികുതി ലഘൂകരണ നടപടികള്‍ ആദായനികുതി റിട്ടേണ്‍ ഫയലിംഗുകള്‍ വര്‍ദ്ധിപ്പിച്ചതായി പഠന റിപ്പോര്‍ട്ട്. നേരിട്ടുള്ള നികുതി സംഭാവനകള്‍ മൊത്തം നികുതി വരുമാനത്തിന്റെ 56.7% ആയി ഉയര്‍ന്നു. വ്യക്തിഗത ആദായനികുതി ശേഖരണം കോര്‍പ്പറേറ്റ് ആദായനികുതിയെ മറികടന്നു. നികുതി അടയക്കുന്ന 5 ലക്ഷം വരെ വരുമാനമുള്ളവരുടെ എണ്ണത്തില്‍ 74.2% വര്‍ധന. നേരിട്ടുള്ള നികുതി-ജിഡിപി അനുപാതം 6.64% ആയി ഉയര്‍ന്നു
പ്രത്യക്ഷ നികുതി 1.86% ആയി ഉയര്‍ന്നു. നികുതി പിരിവിന്റെ ചെലവ് 0.44% ആയി കുറഞ്ഞു. സമര്‍പ്പിച്ച ആദായനികുതി റിട്ടേണ്‍ ഫയലിംഗുകള്‍ 7.3 കോടിയില്‍ നിന്ന് 8.6 കോടിയായി ഉയര്‍ന്നു, 6.89 കോടി (79%) പേര്‍ കൃത്യസമയത്ത് ഫയല്‍ ചെയ്തു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ, നികുതിദായകരുടെ എണ്ണം 2024-ല്‍ 2.3 മടങ്ങ് വര്‍ധിച്ച് 8.62 കോടിയായി. കോടീശ്വര നികുതിദായകരുടെ എണ്ണം 2014 നെ അപേക്ഷിച്ച് 2024 ല്‍ അഞ്ചിരട്ടി വര്‍ധിച്ച് 2.2 ലക്ഷമായി. കണക്കുകള്‍ സൂചിപ്പിക്കുന്നത്, എല്ലാ വ്യക്തിഗത നികുതിദായകരുടെയും ഏകദേശം 15% സ്ത്രീ നികുതി ഫയല്‍ ചെയ്യുന്നവരാണെന്നാണ്.
മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്നാട് എന്നിവയാണ് ആദായനികുതി റിട്ടേണ്‍ ഫയലിംഗിന്റെ ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. മൊത്തം റിട്ടേണുകളുടെ 48% ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ആദായനികുതി ഫയലിംഗ് വിഹിതം വര്‍ധിപ്പിക്കുന്നതില്‍ ഉത്തര്‍പ്രദേശ് ബിഹാര്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ മുന്നിലാണ്.

വ്യക്തിഗത വരുമാന അസമത്വം കുറയുന്നതായിട്ടാണ് എസ്ബിഐ നടത്തിയ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നികുതി അടച്ചവരില്‍ 43.6% 4 ല്ക്ഷത്തില്‍ കുറവ് വരുമാനമുള്ളവരാണ്.15.1% പേര്‍ 4-5 ലക്ഷം ഗ്രൂപ്പിലുള്ളവരും 18.7% 5-10 ലക്ഷത്തിലും 6.7% 10-20 ലക്ഷത്തിലും 5.8% 20-50 ലക്ഷത്തിലും പെടുന്നു. 1.8% പേരാണ് 50 ലക്ഷം-1 കോടി ഗ്രൂപ്പിലുള്ളത്. മൊത്തത്തില്‍ ഏറ്റവും താഴ്ന്ന ഗ്രൂപ്പില്‍ നിന്നുള്ള മൊത്തവരുമാനത്തിന്റെ 26.1% വര്‍ദ്ധിച്ചു,

ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വേ അനുസരിച്ച്, സ്ത്രീ തൊഴില്‍ പങ്കാളിത്തം 2017-18 ല്‍ 23.3% ല്‍ നിന്ന് 2023-24 ല്‍ 41.7% ആയി ഉയര്‍ന്നു, 18.4% വര്‍ദ്ധനവ്. സ്ത്രീ പങ്കാളിത്തത്തില്‍ ഏറ്റവുമധികം വര്‍ധനയുണ്ടായത് ജാര്‍ഖണ്ഡിലും ഒഡീഷ, ഉത്തരാഖണ്ഡ്, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലുമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക