ജറുസലം: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് പകരമായാണ് ആക്രമണം. ഒക്ടോബർ ഒന്നിനാണ് ഇരുന്നൂറിലേറെ മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്. ഇസ്രയേലിനു നേർക്ക് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ഏതു തിരിച്ചടിയും നേരിടാൻ തയാറെന്ന് ഇസ്രയേൽ വ്യക്തമാക്കി.
‘ലോകത്തിലെ മറ്റേത് പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യും’–ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ഇരുന്നൂറിലേറെ മിസൈലുകളാണ് ഇന്ന് ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തതെന്നാണ് വിവരം. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇറാൻ തലസ്ഥാന നഗരമായ ടെഹ്റാനില്‍ ഉള്‍പ്പടെ ഉഗ്രസ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടെഹ്റാൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപത്തും സ്ഫോടനമുണ്ടായി. 10 സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ടെഹ്‌റാനില്‍ മാത്രം ഒന്നിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ ആക്രമണം യുഎസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ വലിയ രീതിയിലുള്ള നാശനഷ്‌ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക