Kerala

കൃത്യസമയത്ത് ഇന്റർവ്യൂ കത്ത് ലഭിച്ചില്ല; പോസ്റ്റൽ വകുപ്പ് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Published by

മലപ്പുറം: കൃത്യ സമയത്ത് ഇന്റർവ്യൂ കത്ത് ലഭിക്കാത്തതിനാൽ ജോലി നഷ്ടപ്പെട്ട യുവാവിന് പോസ്റ്റൽ വകുപ്പ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.

റവന്യു വകുപ്പിലേക്കുള്ള സർവെയറുടെ താത്കാലിക തസ്തികയിലേക്ക് ജില്ലാ കളക്ടർ പുറപ്പെടുവിച്ച അഭിമുഖ അറിയിപ്പാണ് ഉദ്യോഗാർത്ഥിക്ക് എത്തിക്കുന്നതിൽ പോസ്റ്റൽ വകുപ്പ് കാലതാമസം വരുത്തിയത്. ശാരീരിക പരിമിതികളുള്ള പുൽപറ്റ ചെറുതൊടിയിൽ അജിത് നൽകിയ പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.

2024 ഫെബ്രുവരിയിലായിരുന്നു ഇൻ്റർവ്യൂ തീയതി. എന്നാൽ പരാതിക്കാരന് ഇന്റർവ്യൂവിനുള്ള കത്ത് ലഭിച്ചത് ഫെബ്രുവരി 16നായിരുന്നു. ഫെബ്രുവരി ആറിന് സിവിൽ സ്റ്റേഷൻ പോസ്റ്റോഫീസ് വഴി അയച്ച കത്ത് ഏഴിന് തന്നെ പരാതിക്കാരന്റെ പോസ്റ്റോഫീസ് പരിധിയിൽ എത്തിയിരുന്നു. ഇന്റർവ്യൂ കത്ത് കയ്യിൽ കിട്ടിയത് 16നായതിനാൽ പരാതിക്കാരന് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാതെ ജോലിക്കുള്ള അവസരം നഷ്ടമാകുകയായിരുന്നു.

സംഭവത്തിൽ വീഴ്‌ച്ച വരുത്തിയ പോസ്റ്റ് മാനെ പിരിച്ചു വിട്ടെന്നും നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലന്നും പോസ്റ്റൽ വകുപ്പ് വാദിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിയാണ് കമ്മിഷൻ ഉത്തരവിട്ടത്. ശാരീരിക പരിമിതികളുള്ളവരെ ചേർത്ത് പിടിയ്‌ക്കാനുള്ള സാമൂഹികമായ ഉത്തരവാദിത്വം കൂടിയാണ് പോസ്റ്റൽ വകുപ്പിന്റെ വീഴ്ചയിൽ നിർവഹിക്കാനാകാതെ പോയതെന്നും കമ്മിഷൻ പറഞ്ഞു.

ഒരു ലക്ഷം രൂപ നഷ്ട പരിഹാരവും 5000 രൂപ കോടതിച്ചെലവും തപാൽ വകുപ്പും വീഴ്ചവരുത്തിയ ജീവനക്കാരനും ചേർന്ന് ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് ഉത്തരവ്. അല്ലാത്ത പക്ഷം വിധി തീയതി മുതൽ 9 ശതമാനം പലിശ നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്‍റും പ്രീതി ശിവരാമൻ സിവി മുഹമ്മ്ദ് ഇസ്മയിൽ എന്നവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിയിൽ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക