കോഴിക്കോട്: മഹാകവി വള്ളത്തോളിന്റെ സംസ്കൃത നാടക തര്‍ജ്ജമകള്‍ പുസ്തകമാക്കി പ്രകാശനം ചെയ്യുന്നത് വിവാദമാകുന്നു. പ്രശസ്ത സംസ്കൃത പണ്ഡിതനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.വി.എസ്. ശര്‍മ്മ 46 വര്‍ഷം മുമ്പ് തയാറാക്കി പ്രസിദ്ധീകരിച്ച പുസ്തകം ഗ്രന്ഥകാരന്റെ അനുമതിയില്ലാതെ മറ്റൊരാള്‍ പ്രസിദ്ധീകരിച്ചതിനെതിരേ വി.എസ്. ശര്‍മ്മ പ്രതികരിച്ചു.
പ്രായാധിക്യവും രോഗങ്ങളും ബാധിച്ച് ഡോ. ശര്‍മ്മ, സാമൂഹ്യമാധ്യമത്തിലൂടെയാണ് പ്രതികരിച്ചത്. പുസ്തകം പുതിയതായി പ്രസിദ്ധീകരിക്കുന്നത് ഡോ. എന്‍.ആര്. ഗ്രാമപ്രകാശാണ്.
ഡോ. ശര്‍മ്മയുടെ വെളിപ്പെടുത്തലിങ്ങനെ: ‘ചെറുതുരുത്തിയില്‍ മഹാകവിയുടെ സന്താനങ്ങളുടെ ഉത്സാഹത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വള്ളത്തോള്‍ ഗ്രന്ഥാലയം മഹാകവിയുടെ ജന്മശതാബ്ദി ആഘോഷിച്ചപ്പോള്‍ വള്ളത്തോളിന്റെ സംസ്കൃത
നാടക തര്‍ജ്ജമകള്‍, സ്മരണികകള്‍ എന്നിവ പ്രസിദ്ധീകരിച്ചു. നാടകസമാഹാരം വിസ്തരമായ ആമുഖ പഠനത്തോടൊപ്പം തയാറാക്കാന്‍ എന്നോട് നിര്‍ദേശിക്കുകയും ഞാന്‍ അത് നിര്‍വഹിക്കുകയും ചെയ്തു. 46 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ആ പുസ്തകം സഹൃദയ പ്രശംസ നേടിയതാണ്. കുറെനാളായി ആ പുസ്തകം കിട്ടാനില്ല. വള്ളത്തോള്‍ ഗ്രന്ഥാലയവും മഹാകവിയുടെ പുത്രന്മാരും ഇപ്പോഴില്ല. ഈ സാഹചര്യത്തില്‍ പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരണം നടത്തേണ്ടതാണെന്ന് ഞാന്‍ ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. എന്നാല്‍ എന്റെ പുസ്തകം പുനഃപ്രസിദ്ധീകരിക്കാതെ, ഒരു പ്രസാധകന് മറ്റൊരു വ്യക്തിയെക്കൊണ്ട് എന്തൊക്കെയോ ചെയ്ത് ഇപ്പോള്‍ പ്രസിദ്ധീകരിക്കുകയും അതിനു വേണ്ടത്ര പ്രചാരം നല്‍കുകയും ചെയ്തിരിക്കുന്നു.”
മഹാകവിയുടെ വാല്മീകി രാമായണ വിവര്‍ത്തനമോ ഋഗ്വേദ ഭാഷ്യമോ ഒന്നും അവര്‍ക്ക് ആവശ്യമില്ല. എന്റെ പുസ്തകത്തിന്റെ ഉദ്യമത്തെ ആശ്രയിക്കാതെ മറ്റൊരാള്‍ക്ക് സംസ്കൃത നാടക തര്‍ജ്ജമയുടെ സമാഹാരം പ്രസിദ്ധീകരിക്കാന്‍ സാധിക്കുകയില്ല എന്ന് സഹൃദയര്‍ മനസ്സിലാക്കുമല്ലോ, എന്ന് പറയുന്ന ഡോ.വി.എസ്. ശര്‍മ്മ, ഇത് സാഹിത്യ വിഭവ അപഹരണം ആണെന്ന് കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: