Kerala

മാധവിക്കുട്ടിയുടെ മതം മാറ്റവും ലൗ ജിഹാദ് തന്നെയെന്ന ആരോപണവുമായി കാസ

Published by

തിരുവനന്തപുരം: ലോകപ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ഇസ്ലാമിലേക്കുള്ള മതം മാറ്റം.ലൗ ജിഹാദ് തന്നെയാണെന്ന ആരോപണവുമായി കാസ. ഫെയ്സ് ബുക്ക് കുറിപ്പിലാണ് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് :

ഇസ്ലാമാണ് ശരി……..ഇസ്ളാം എന്നെ വളരെയധികം ആകർഷിച്ചു എന്നൊക്കെ അതിന് കാരണമായി മാധവിക്കുട്ടി മാധ്യമങ്ങളോട് മതംമാറ്റ സമയത്ത് പറഞ്ഞുവെങ്കിലും അതൊന്നുമല്ലായിരുന്നു കാരണമെന്നും അതിന് കാരണക്കാരൻ ലീഗ് നേതാവായിരുന്ന അബ്ദുൽ സമദ് സമദാനി ആയിരുന്നുവെന്നും അന്നേ വാർത്തകൾ പുറത്തുവന്നിരുന്നു.

ഇസ്ലാമാണ് സ്ത്രീകൾക്ക് ഏറ്റവും അധികം സ്വാതന്ത്ര്യം നൽകുന്ന മതമെന്ന് പറഞ്ഞിരുന്നുവെങ്കിലും കറുത്ത കുപ്പായത്തിനുള്ളിൽ മൂടപ്പെട്ട മാധവിക്കുട്ടി ക്രമേണ തന്നിലേക്ക് തന്നെ ഒതുങ്ങുകയായിരുന്നു……അവസാന കാലത്ത് ഹിന്ദുമതത്തിലേക്ക് തന്നെ തിരിച്ചു പോകാൻ ആഗ്രഹിച്ച മാധവിക്കുട്ടി അക്കാര്യം തന്റെ സുഹൃത്തായ ലീലാ മേനോനോട് അന്ന് തുറന്നു പറഞ്ഞിരുന്നു.

ഹിന്ദുമത ആചാര പ്രകാരം തന്റെ മൃതശരീരത്തിന്റെ തലയ്‌ക്കൽ നിലവിളക്ക് കൊളുത്തി വയ്‌ക്കണമെന്നും , തന്നെ ഹിന്ദുമത ആചാരപ്രകാരം തന്നെ സംസ്കരിക്കണമെന്നും മാധവിക്കുട്ടി അതിയായി ആഗ്രഹിച്ചിരുന്നതായി ലീലാ മേനോൻ പിൽക്കാലത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഒന്നും സംഭവിച്ചില്ല മാധവിക്കുട്ടി കമല സുരയ്യാ ആയി തന്നെ മരിച്ചു, അങ്ങനെതന്നെ കബറടക്കപ്പെട്ടു………ലോകപ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടി ഇസ്ലാം മതം വിട്ട് വീണ്ടും ഹിന്ദുമതത്തിലേക്ക് തിരികെ പോയാൽ അതുണ്ടാക്കുന്ന തിരിച്ചടി അറിയാവുന്ന ഇസ്ലാമിക മത മൗലികവാദികൾ മാധവിക്കുട്ടിയുടെ തിരിച്ചുപോക്കിന് സമ്മതിച്ചിട്ടുണ്ടാവില്ല. മാധവിക്കുട്ടിയുടെ മരണശേഷം അവരുടെ അവസാന ആഗ്രഹത്തിന് വിരുദ്ധമായി മൃതശരീരം ഇസ്ലാമിക ആചാരപ്രകാരം കബറടക്കിക്കൊള്ളുവാൻ ഡൽഹിയിലുള്ള മകനായ നാലപ്പാട് സമ്മതിച്ചതിന്റെ പിന്നിലും അതുതന്നെയായിരിക്കും കാരണം.

എന്തിനും മടിക്കാത്ത മതമൗലികവാദികളുടെ ഭീഷണിക്ക് മുന്നിൽ ഒറ്റപ്പെട്ട് താമസിക്കുന്ന വൃദ്ധയായ മാധവിക്കുട്ടിക്ക് കീഴടങ്ങുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു ! മാധവിക്കുട്ടിയുടെ സുഹൃത്തായ ലീലയുടെ വെളിപ്പെടുത്തലുകളും , മാധവിക്കുട്ടിയുടെ അവസാന കാലം പത്തു വർഷത്തോളം അവരുടെ ആത്മസുഹൃത്തായി ഒപ്പം നടന്ന കനേഡിയൻ സാഹിത്യകാരിയായ മെർലിൻ വിസ്ഫോർഡിന്റെ തുറന്നുപറച്ചിലുമെല്ലാം വാർത്തകളായെങ്കിലും ചർച്ച ചെയ്യപ്പെടാതെ പോയി, പലരും അത് ഉയർത്തിക്കൊണ്ടുവന്നതാകട്ടെ ഇസ്ലാമോഫോബിയയായി എഴുതിത്തള്ളി.

പക്ഷേ സത്യം പിന്നീട് ഒരു ഇസ്ലാം മതസ്ഥന്റെ വായിൽ നിന്നുതന്നെ പുറത്തുവന്നു ……. മാധവിക്കുട്ടി അറിഞ്ഞുകൊണ്ട് ഇസ്ലാമിനെ പുൽകിയല്ല മറിച്ച് മാധവിക്കുട്ടിയെ കെണിയിൽ പെടുത്തി ചതിച്ചു മതം മാറ്റുകയായിരുന്നുവെന്ന് !

മലപ്പുറത്തെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും അധ്യാപകനും ഇടതുപക്ഷ അനുഭാവിയുമായ എപി അഹമ്മദ് ഒരു സമ്മേളനത്തിൽ സംസാരിക്കവേ മാധവിക്കുട്ടിക്ക് സംഭവിച്ചത് പച്ചക്ക് തന്നെ വിളിച്ചുപറഞ്ഞു !!!

” മാധവിക്കുട്ടിയോട് സൗഹൃദം സ്ഥാപിച്ചു അടുത്തുകൂടിയ അബ്ദുൾ സമദ് സമദാനി എന്ന ലീഗ് നേതാവ് പ്രണയം നടിച്ച് മാധവിക്കുട്ടിയെ വിവാഹം കഴിക്കാന്‍ മുന്നോട്ട് വെച്ച കണ്ടീഷൻ മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിക്കണം എന്നത് മാത്രമായിരുന്നുവെന്നും അഹമ്മദ് പറഞ്ഞു.  ലോകപ്രശസ്ത എഴുത്ത് സാഹിത്യകാരിയായ മാധവിക്കുട്ടിയെ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ പത്തു ലക്ഷം ഡോളർ അബ്ദുൽ സമദ് സമദാനി എംപി സൗദി സൗദി അറേബ്യയിൽ നിന്നും കൈപ്പറ്റിയെന്നും എപി അഹമ്മദ് പച്ചയ്‌ക്ക് തന്നെ വിളിച്ചുപറഞ്ഞു..

കേരളം ആദരിക്കുന്ന കവയത്രി മാധവികുട്ടിയെ മുസ്ലിം ലീഗ് നേതാവും നിലവിലെ എംപിയുമായ അബ്ദുൾ സമദ് സമദാനി കെണിയിൽ പെടുത്തി മത പരിവർത്തനം നടത്തി ഇസ്‌ലാമിൽ ചേർത്തുവെന്ന് കേരളത്തിന്റെ നിയമസഭയിൽ ഭരണകക്ഷി MLA ആയ കെ ടി ജലീൽ ഉത്തരവാദിത്വത്തോടെ ആരോപണം ഉന്നയിച്ചിട്ടും അതിൽ ഭരണപ്രതിപക്ഷ പാർട്ടികൾ പുലർത്തുന്ന മൗനം പൊളിറ്റിക്കൽ ഇസ്ലാമിനോടുള്ള ഇക്കൂട്ടരുടെ അടിമത്വം ഒന്നുകൊണ്ടുമാത്രമാണ്. കാരണം മാധവിക്കുട്ടിയുടെ മതംമാറ്റം പ്രണയത്തിന്റെ കെണിയിൽ പെടുത്തിയുള്ള ആസൂത്രിത മതംമാറ്റമെന്ന ലൗവ് ജിഹാദിനുള്ള ഒന്നാന്തരമൊരു തെളിവാണ് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക