Kerala

രത്തന്‍ ടാറ്റയെ വിമര്‍ശനങ്ങളില്‍ കുളിപ്പിച്ച് മീഡിയവണ്‍ ചാനല്‍; കൈകളില്‍ രക്തമുള്ള മുതലാളിയാണ് രത്തന്‍ടാറ്റയെന്നും വിമര്‍ശനം .

Published by

കോഴിക്കോട് :ലോകമെമ്പാടും, ഇന്ത്യയെമ്പാടും രത്തന്‍ ടാറ്റയുടെ ജീവിതദൗത്യങ്ങളെ വാഴ്‌ത്തുമ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകളെയ്ത് കേരളത്തിലെ ഒരേയൊരു ചാനല്‍-മീഡിയ വണ്‍. ഒരാള്‍ മരിച്ചതുകൊണ്ട് അയാള്‍ വിശുദ്ധനാകില്ലെന്നും രത്തന്‍ ടാറ്റയും മരണത്തിലൂടെ വിശുദ്ധനാകില്ലെന്നും മീഡിയ വണ്‍ ചാനലിന്റെ ആങ്കര്‍മാര്‍ പറയുന്നു.

റിപ്പോര്‍ട്ടമാര്‍ ചേര്‍ന്നിരുന്ന നടത്തുന്ന അന്തിച്ചര്‍ച്ചയിലാണ് രത്തന്‍ ടാറ്റയ്‌ക്കെതിരായ ആക്രമണം. അതില്‍ അവര്‍ പറയുന്ന ഒരു വിമര്‍ശനം ഇസ്രയേലിന് ടാറ്റ സോഫ് റ്റ് വെയര്‍ സേവനങ്ങള്‍ നടത്തുന്നു എന്നാണ്. ടിസിഎസ് എന്ന ടാറ്റയുടെ സോഫ്റ്റ് വെയര്‍ കമ്പനി ഇസ്രയേലിനെന്നല്ല, ലോകത്തിലെ പല രാജ്യങ്ങള്‍ക്കും സോഫ് റ്റ് വെയര്‍ സേവനം നടത്തുന്നുണ്ട്. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നമെടുത്തിട്ടാണ് ഇസ്രയേലിന് സോഫ്റ്റ് വെയര്‍ സേവനം നല‍്കിയതിന് മീഡിയവണ്‍ റിപ്പോര്‍ട്ടര്‍മാര്‍ രത്തന്‍ ടാറ്റയെ വിമര്‍ശിക്കുന്നത്. “ടാറ്റ നല്ല മുതലാളിയാണ്, വേദനിക്കുന്ന കോടീശ്വരനാണ് എന്നൊക്കെ പാടിപ്പുകഴ്‌ത്തുന്നവരുണ്ട്. ടാറ്റ എല്ലാ മുതലാളിമാരെയും പോലെ കൈകളില്‍ രക്തമുള്ള മുതലാളി തന്നെയാണ്.”- മീഡിയ വണ്‍ ചാനലിന്റെ ഒരു റിപ്പോര്‍ട്ടര്‍ പറയുന്നു.

രത്തന്‍ ടാറ്റയെ വിമര്‍ശിക്കുന്ന മീഡിയവണ്‍:

ഒരു കോര്‍പറേറ്റ് കമ്പനി നാട്ടില്‍ നടത്തുന്ന കൊള്ളരുതായ്മകള്‍ എന്തൊക്കെയാണോ അതില്‍ നിന്നും മുക്തനായ ഒരു വ്യക്തിയാണ് ടാറ്റ എന്ന് തനിക്ക് അഭിപ്രായമില്ലെന്ന് മറ്റൊരു റിപ്പോര്‍ട്ടര്‍ പറയുന്നു. പലസ്തീന്‍ നയിക്കുന്ന ബിഡിഎസ് (ബോയ്കോട്ട്, ഡൈവെസ്റ്റ്മെന്‍റ് ആന്‍റ് സാംങ്ഷന്‍സ് (ബഹിഷ്കരണം, ഒരു ബിസിനസില്‍ പണം മുടക്കാതിരിക്കല്‍, വിലക്ക്) എന്ന പ്രസ്ഥാനത്തിന്റെ ലിസ്റ്റില്‍ ബഹിഷ്കരിക്കേണ്ട, പണം മുടക്കാന്‍ പാടില്ലാത്ത, വിലക്കേണ്ട കമ്പനികളുടെ ലിസ്റ്റില്‍ രത്തന്‍ ടാറ്റയുടെ ടാറ്റയും ഉള്‍പ്പെടുന്നു എന്നതാണ് വലിയ കുറ്റമായി മീഡിയ വണ്‍ രത്തന്‍ ടാറ്റയ്‌ക്കെതിരെ നിരത്തുന്ന കുറ്റപത്രം.

മറ്റൊന്ന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സംഭാവന ടാറ്റ ബിജെപിയ്‌ക്ക് നല‍്കി എന്നതാണ്. ഇങ്ങിനെ ചെറിയ ചെറിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന, കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ഇന്ത്യയെ പല രീതികളില്‍ വികസിപ്പിച്ച ടാറ്റയെയും ഇന്ത്യയുടെ പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചിരുന്ന രത്തന്‍ ടാറ്റയെയും മീഡിയവണ്‍ പ്രതിക്കൂട്ടിലാക്കാന്‍ നോക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക