ന്യൂദൽഹി : രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും അനുശോചനം രേഖപ്പെടുത്തി. സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ ഉപരാഷ്‌ട്രപതി പ്രശംസിച്ചു.
സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്ത്യയിലും പുറത്തുമുള്ള സംരംഭകർക്ക് എന്നെന്നും പ്രചോദനമായിരിക്കുമെന്ന് ധൻഖർ പറഞ്ഞു. കൂടാതെ ഇന്ത്യൻ വ്യവസായത്തിലെ ഏറ്റവും ഉയർന്ന വ്യക്തിത്വമായിരുന്നു ടാറ്റയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഇന്ത്യൻ വ്യവസായത്തെ പുതിയ ഉയരങ്ങളിലെത്തിക്കുക മാത്രമല്ല തന്റെ നിസ്വാർത്ഥ സേവനം കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രചോദിപ്പിച്ച മഹാനായ വ്യവസായിയെയും സാമൂഹിക പ്രവർത്തകനെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് സ്പീക്കർ ബിർള പറഞ്ഞു.
രത്തൻ ടാറ്റയുടെ ലാളിത്യവും ദർശനവും സേവന മനോഭാവവും കാലങ്ങളായി പ്രചോദനത്തിന്റെ ഉറവിടമായി നിലനിൽക്കും. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ , പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവരും രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
















