World

2000-ലധികം ഭീകര താവളങ്ങൾ തകർത്തു, 250 പോരാളികൾ കൊല്ലപ്പെട്ടു ; 4 ദിവസത്തിനുള്ളിൽ ഹിസ്ബുള്ളയ്‌ക്ക് വൻ തിരിച്ചടി നൽകി ഇസ്രായേൽ

Published by

ബെയ്റൂട്ട് : ലെബനനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കി. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ ലെബനനിലെ 2000-ലധികം ഭീകരതാവളങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. 250 ഹിസ്ബുള്ള ഭീകരരും കൊല്ലപ്പെട്ടു . ഹിസ്ബുള്ളയുടെ 5 ബറ്റാലിയൻ കമാൻഡർമാരെയും 10 കമ്പനി കമാൻഡർമാരെയും 6 പ്ലാറ്റൂൺ കമാൻഡർമാരെയും വധിച്ചതായി ഐഡിഎഫ് വ്യക്തമാക്കി.

തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഒരു അപ്പാർട്ട്‌മെൻ്റിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ മരിച്ചതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്തംബർ അവസാനം മുതൽ, ഹിസ്ബുല്ല ഭീകര സംഘടനയുടെ ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിവരികയാണ്. അടുത്തിടെ ബെയ്‌റൂട്ടിൽ വെച്ച് ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയെ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ വധിച്ചിരുന്നു.

ഇറാനുമായുള്ള സംഘർഷങ്ങൾക്കിടയിലാണ് ഇസ്രായേൽ ഇപ്പോൾ ലെബനനിൽ കര ആക്രമണം നടത്തുന്നത്. ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ഭീകരരെ കൊല്ലുകയും ചെയ്യുന്നുണ്ട്.

ഹിസ്ബുള്ള മേധാവിയുടെ മരണത്തിന് ശേഷം ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം അതിന്റെ പാരമ്യത്തിലെത്തി. ചൊവ്വാഴ്ച ഇറാനിൽ നിന്ന് 200 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. 200 മിസൈലുകൾ തൊടുത്തുവിട്ടത് ഒരു മുന്നറിയിപ്പാണെന്നും ഇസ്രായേൽ തിരിച്ചടിച്ചാൽ അനന്തരഫലങ്ങൾ വളരെ അപകടകരമാകുമെന്നും ഇറാൻ പറഞ്ഞു. മറുവശത്ത്, ഇറാന്റെ ആക്രമണത്തിന് തീർച്ചയായും മറുപടി നൽകുമെന്നും എന്നാൽ അതിനുള്ള സ്ഥലവും സമയവും തങ്ങൾ തന്നെ തീരുമാനിക്കുമെന്നും ഇസ്രായേൽ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by