ബെംഗളൂരു: ഒരുമിച്ച് ഉറങ്ങാൻ വിസമ്മതിച്ചതിന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കലബുർഗി സെഡാം താലൂക്കിലെ ബട്ഗേര ഗ്രാമവാസിയായ ഷെക്കപ്പയാണ് (50) ഭാര്യ നാഗമ്മയെ കൊലപ്പെടുത്തിയത്. നാഗമ്മയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്നും ഇക്കാരണത്താലാണ് തന്നോട് അകൽച്ചയെന്നും സംശയിച്ചാണ് ഇയാൾ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനു ശേഷവും നാഗമ്മ തന്റെ കൂടെ ഒരുമിച്ച് ഉറങ്ങണമെന്ന് ഷെക്കപ്പ ആവശ്യപ്പെട്ടു. എന്നാൽ നാഗമ്മ ഇത് വിസമ്മതിച്ചു. ഇതേതുടർന്ന് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ഇയാൾ നാഗമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഷെക്കപ്പ പോലീസിൽ സ്വയം കീഴടങ്ങി.













