World

ഇറാന്റെ ആത്മീയ നേതാവ് അലി ഖമനേയ് ഒളിവില്‍; ഇസ്രയേല്‍ മിസൈല്‍ എത്താത്ത ഒരിടവും ഇറാനിലില്ലെന്ന് നെതന്യാഹു

Published by

ടെഹ് റാന്‍: ഹെസ്ബുള്ള തീവ്രവാദ സംഘടനയുടെ നേതാവ് നസ്റള്ളയെ ഇസ്രയേല്‍ വധിച്ചതോടെ ഇറാന്റെ ആത്മീയ നേതാവ് അലി ഖമനേയ് ഒളിവില്‍ പോയി. അതീവസുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇസ്രയേലിന്റെ ദീര്‍ഘദൂര മിസൈലുകള്‍ക്ക് ചെന്നെത്താന്‍ പറ്റാത്ത ഒരിടവും ഇറാനില്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. മൊസാദ് സറ്റൈറിക്കല്‍ ആന്‍റ് ഓസം എന്ന സമൂഹമാധ്യമപേജ് പങ്കുവെച്ച ഒരു വീഡിയോ ആശങ്കാജനകമാണ്. ഇറാന്റെ പട്ടാള ജനറല്‍ ഖാസെം സുലൈമാനി, ഹെസ്ബുള്ള നേതാവ് നസ്റള്ള, ഇറാന്‍ ആത്മീയ നേതാവ്അലി ഖമനേയ് എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണിത്. അതില്‍ നിന്നും ഓരോരുത്തരുടെ ചിത്രങ്ങള്‍ മാഞ്ഞുപോവുകയാണ്. 2020 ജനവരി 3നാണ് ഖാസെം സുലൈമാനി കൊല്ലപ്പെട്ടത്. ബാഗ്ദാദില്‍ യുഎസ് സേന നടത്തിയ രഹസ്യ മിസൈല്‍ ആക്രമണത്തിലാണ് ഖാസെം സുലൈമാനി കൊല്ലപ്പെട്ടത്. 2024 സെപ്തംബര്‍ 27ന് നസ്റള്ളയും കൊല്ലപ്പെടുന്നു. ഇനി ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേയ് എന്ന് കൊല്ലപ്പെടും എന്ന ചോദ്യത്തില്‍ ഈ വീഡിയോ അവസാനിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായാണ് ഈ പോസ്റ്റ് പങ്കുവെയ്‌ക്കപ്പെടുന്നത്.

ഇറാന്‍ പട്ടാള ജനറലും ഹെസ് ബുള്ള തീവ്രവാദ സംഘം നേതാവും കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വിവാദ പോസ്റ്റ്:

എന്തായാലും ഹെസ്ബുള്ള എന്ന തീവ്രവാദസേനയ്‌ക്ക് പിന്തുണ നല്‍കുന്ന ഇറാനെ ഇങ്ങോട്ടാക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെല്ലുവിളിച്ചിരുന്നു. ഇറാന്‍ പോറ്റിവളര്‍ത്തുന്ന തീവ്രവാദസേനയാണ് ലെബനോനിലെ ഹെസ്ബുള്ള. ലെബനോനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ തകര്‍ക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേയ് പരസ്യമായി ഇസ്രയേലിനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇസ്രയേല്‍ തുടര്‍ച്ചയായി ലെബനനില്‍ മിസൈല്‍ ആക്രമണം നടത്തിയിട്ടും ഇതുവരെയും ഇറാന്‍ തിരിച്ചടിച്ചിട്ടില്ല. ഇപ്പോള്‍ ഹെസ്ബുള്ള നേതാവ് നസ്റള്ളയെയും ഇസ്രയേല്‍ വധിച്ചതോടെ ഭയത്തിലാണ് ഇറാന്‍ ആത്മീയ നേതാവ് അലി ഖമനേയ് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക