Kerala

ശക്തന്റെ തട്ടകത്തില്‍ പുലികളിയുടെ ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ചമയപ്രദര്‍ശനം ആരംഭിച്ചു

Published by

തൃശൂര്‍: പുലിക്കളിക്കായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പുലികളിയുടെ വരവറിയിച്ച് ദേശങ്ങള്‍ ചമയപ്രദര്‍ശനം ആരംഭിച്ചു. ശക്തന്റെ തട്ടകത്തില്‍ പുലികളിയുടെ ആരവങ്ങള്‍ ഉയരാനിരിക്കെയാണ് കൗതുക കാഴ്ചകളുമായി ദേശങ്ങള്‍ ചമയപ്രദര്‍ശനം തുടങ്ങിയത്. സീതാറാം മില്‍ ദേശത്ത് നടന്ന ചമയപ്രദര്‍ശനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. പുലികള്‍ക്കായുള്ള നിറക്കൂട്ടുകളും പുലിമടകളില്‍ തയ്യാറാവുകയാണ്.

അരമണികള്‍ പുലിമുഖങ്ങള്‍, തോരണങ്ങള്‍, കാല്‍ചിലമ്പുകള്‍ തുടങ്ങി പുലിക്കളിയില്‍ എതിര്‍ ടീമുകളെ പിന്നിലാകുവാന്‍ മികച്ച ചമയങ്ങളാണ് ദേശങ്ങള്‍ തങ്ങളുടെ പുലി മടകളില്‍ ഒരുക്കിയിട്ടുള്ളത്. ഏഴു സംഘങ്ങളാണ് ഇത്തവണ പുലികളിയില്‍ പങ്കെടുക്കുന്നത്. സസ്‌പെന്‍സുകളുമായാണ് ഇത്തവണ ഓരോ ദേശങ്ങളും പുലിമടകളില്‍ നിന്നുമിറങ്ങുക. ക്രമത്തില്‍ ചുവടുവച്ചു ചെണ്ടമേളത്തില്‍ തലയാട്ടി കുംഭകുലുക്കി വരുന്ന പുലികളുടെ വരവും കാത്തിരിക്കുകയാണ് തൃശൂര്‍ക്കാര്‍. കാണികളുടെ പുലി ആവേശത്തെ വരവേല്‍ക്കാന്‍ പുലി മടകളില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പുലിവരക്കായുള്ള ചമയക്കൂട്ടുകള്‍ തയാറാക്കുന്ന ജോലിയാണ് ആദ്യം തുടങ്ങിയത്. ഇനാമല്‍ പെയിന്റുകള്‍ അരക്കുന്ന ജോലികളില്‍ ദേശങ്ങള്‍ ഏര്‍പ്പെട്ടുകഴിഞ്ഞു.

നാളെ പുലര്‍ച്ചെ മുതല്‍ പുലിവേഷം കെട്ടുന്ന കലാകാരന്മാര്‍ പുലിമടകളില്‍ എത്തി ദേഹത്ത് ചായമിടും. വൈകിട്ട് നാല് മണിയോടെ തൃശൂര്‍ പൂരത്തിനും, ബോണ്‍ നതാലേക്കും തുടങ്ങി ആഘോഷങ്ങള്‍ക്കൊക്കെയും വേദിയാകുന്ന സ്വരാജ് റൗണ്ട് പുലി താളം കൊണ്ട് മുഖരിതമാകും.പൂങ്കുന്നം സീതാറാം മില്‍ ദേശം, വിയ്യൂര്‍ സെന്റര്‍, വിയ്യൂര്‍ ദേശം, പാട്ടുരായ്‌ക്കല്‍ ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് സെന്റര്‍, കാനാട്ടുകര ദേശം, എന്നീ സംഘങ്ങളാണു പുലികളുമായി സ്വരാജ് റൗണ്ടിലിറങ്ങുക. ശക്തന്‍ സംഘവും അയ്യന്തോള്‍ ദേശവും പുലിക്കളിക്കായി ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by