Cricket

കോഹ്‌ലിയുടെ 16 വര്‍ഷങ്ങള്‍

Published by

21-ാം നൂറ്റാണ്ടില്‍ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഏകദിന ബാറ്റര്‍ എന്ന പ്രൗഢിയുമായി നില്‍ക്കുന്ന ക്രിക്കറ്റര്‍ ആണ് ഭാരതത്തിന്റെ മുന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിക്കാന്‍ പോന്നവന്‍ എന്ന ഖ്യാതിയുമായാണ് കോഹ്‌ലി ഓരോ ഘട്ടത്തിലും പ്രകടനമികവ് പുലര്‍ത്തിയിരുന്നത്. സ്ഥിരത കൂടി ആര്‍ജ്ജിച്ചതോടെ 2013ല്‍ സച്ചിന്‍ വിരമിക്കുമ്പോഴേക്കും വിദഗ്ധര്‍ ഇതിഹാസത്തിന്റെ പിന്‍ഗാമി എന്ന തരത്തില്‍ വിലയരുത്താന്‍ തുടങ്ങി.
2008 ആഗസ്ത് 18ന് ഡാംബുളയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.

35 വയസ് പിന്നിട്ട കോഹ്‌ലി ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ സ്ഥാപിച്ച റിക്കാര്‍ഡുകളിലേക്കൊരു എത്തിനോട്ടം.

40 ഭാരതത്തിന് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച നായകന്‍. 2014 മുതല്‍ 2022 വരെ 68 മത്സരങ്ങളിലാണ് കോഹ്‌ലി ഭാരതത്തെ നയിച്ചത്. ഇതില്‍ 40 വിജയങ്ങള്‍ നേടി.

50 ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാപിച്ച 49 ഏകദിന സെഞ്ചുറികളുടെ റിക്കാര്‍ഡ് കഴിഞ്ഞ വര്‍ഷം ലോകകപ്പ് ക്രിക്കറ്റിനിടെ മറികടന്നു. ലോക ക്രിക്കറ്റില്‍ ആദ്യമായി 50 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ഏക താരം.

27 സ്‌കോര്‍ പിന്തുടര്‍ന്നുള്ള മത്സരങ്ങളിലാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും കൂടുതല്‍ സെഞ്ചുറികള്‍ പിറന്നത്. 50ല്‍ 27 സെഞ്ചുറികളും ഭാരതം രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴാണ് കോഹ്‌ലി നേടിയത്.

10 ഏകദിനത്തില്‍ ഒരേ ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി വിരാടിന്റെ പേരിലാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 10 സെഞ്ചുറികള്‍.

267 കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് ആകെ സ്‌കോര്‍ 13,000 റണ്‍സ് തികച്ച ഏകദിന ബാറ്റര്‍ ആണ് കോഹ്‌ലി. ഇക്കാര്യത്തില്‍ സച്ചിനെയാണ് കോഹ്‌ലി മറികടന്നത്. ഇതിഹാസതാരം 321 മത്സരങ്ങളിലാണ് ഏകദിന റണ്‍സ് തികച്ചത്. കോഹ്‌ലി 267-ാം മത്സരത്തില്‍ ആ നാഴിക കല്ല് താണ്ടി.

7 ട്വന്റി20 ക്രിക്കറ്റില്‍ ഇതുവരെ ഒരു താരവും ഒന്നില്‍ കൂടുതല്‍ അവസരങ്ങളില്‍ പരമ്പരയുടെ താരം ആയിട്ടില്ല. കോഹ്‌ലി ഈ ബഹുമതി സ്വന്തമാക്കിയത് ഏഴ് തവണയാണ്.

21 ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ തവണ പ്ലേയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് സ്വന്തമാക്കി. ടെസ്റ്റ്-ഏകദിന-ട്വന്റി20 മത്സരങ്ങളിലായി 21 തവണയാണ് കോഹ്‌ലി മാന്‍ ഓഫ് ദി സീരീസ് ആയത്.

1292 ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് വിരാട് കോഹ്‌ലിയാണ്. രണ്ടാം ട്വന്റി20 ലോകകപ്പ് മുതല്‍ ഭാരതത്തിന്റെ സ്ഥിര സാന്നിധ്യമായ കോഹ്‌ലി 1292 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പോടെ വിരമിക്കുകയും ചെയ്തു.

39 ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ചുറി നേടിയ താരം. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ ബാബര്‍ അസമുമായി റിക്കാര്‍ഡ് പങ്കുവയ്‌ക്കുന്നു. ഇരുവരും 39 വീതം തവണയാണ് 50 റണ്‍സിന് മേല്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.

96 ട്വന്റി20യില്‍ അതിവേഗം 3500 റണ്‍സ് തികച്ച താരമാണ് വിരാട് കോഹ്‌ലി. 96 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി ഇത്രയും റണ്‍സ് തികച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by