India

പാക് പ്രകോപനത്തിനെതിരെ ശക്തമായ തിരിച്ചടിക്കൊരുങ്ങി ഭാരതം; കൂടുതല്‍ സൈനികര്‍ അതിര്‍ത്തിയിലേക്ക്

Published by

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തുന്ന പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളിലേക്ക് ഭാരതം നീങ്ങുന്നു. ജമ്മു കശ്മീരിലേക്ക് അതിര്‍ത്തിരക്ഷാ സേനയുടെ കൂടുതല്‍ ബറ്റാലിയനുകളെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട് പരിചയ സമ്പന്നരായ ബിഎസ്എഫ് ഭടന്മാരെയാണ് ജമ്മുകശ്മീരിലേക്ക് മാറ്റി നിയമിക്കുന്നത്. രണ്ടായിരത്തോളെ സൈനികരെയാണ് അയക്കുന്നതെന്നാണ് സൂചന.

ശനിയാഴ്ച പുലര്‍ച്ചെയാണ് കുപ് വാര ജില്ലയിലെ മാചല്‍ സെക്ടറില്‍ കാംകാരി പോസ്റ്റിനോട് ചേര്‍ന്ന് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പാകിസ്ഥാന്‍ സൈന്യവും ഭീകരരും ഉള്‍പ്പെടുന്ന ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് വെടിയുതിര്‍ത്ത് പ്രകോപനം സൃഷ്ടിച്ചത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. പാകിസ്ഥാന്‍ സൈന്യത്തിലെ എസ്എസ്ജി കമാന്‍ഡോസ് അടക്കം ഭീകരര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് സൂചന. കൊല്ലപ്പെട്ട ഭീകരന്‍ പാക് പൗരനാണ്. ഭാരതത്തിന്റെ മേജര്‍ റാങ്കിലുള്ള സൈനികോദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിച്ചിട്ടുണ്ട്.

ഒരാഴ്ചക്കിടെ കുപ് വാരയില്‍ ഇത് രണ്ടാം തവണയാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. കാര്‍ഗില്‍ വിജയാഘോഷങ്ങള്‍ക്ക് തൊട്ടു പിന്നാലെയുണ്ടായ പാക് പ്രകോപനത്തെ ഭാരതം ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ദിവസം പാകിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ മുന്നറിയിപ്പ് നല്കിയിരുന്നു. കരസേന മേധാവി കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ അതിശക്തമായ തിരിച്ചടിക്കാണ് ഭാരതം തയ്യാറെടുക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by