ന്യൂദല്‍ഹി: മലയാളിയായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് കെ. കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു.
ദീര്‍ഘകാലം ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച കൈലാസനാഥന് അടുത്തിടെയാണ് വിരമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥന് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൈലാസനാഥന് വിരമിച്ച് 11 വര്‍ഷങ്ങള്‍ കഴിഞ്ഞും ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവിയില്‍ തുടര്‍ന്നു.
കേരളത്തില്‍ വടകര സ്വദേശിയാണ്. അച്ഛന് പോസ്റ്റല്‍ സര്‍വീസില്‍ തമിഴ്നാട്ടിലായിരുന്നതിനാല്‍ സ്കൂള്‍ വിദ്യാഭ്യാസം ഊട്ടിയിലായിരുന്നു. 1979 ബാച്ച് ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായി സര്‍വ്വീസ് ആരംഭിച്ച കൈലാസനാഥന് അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മിഷണര്‍, അഡീ. ചീഫ് സെക്രട്ടറി എന്നീ പദവികളടക്കം വഹിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പ്രധാനമന്ത്രിപദത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ഗുജറാത്തില്‍ മോദി തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ ചുമതലകള്‍ അദ്ദേഹമാണ് നിര്‍വഹിച്ചത്.
2006 മുതല്‍ 2024 വരെ 18 വര്‍ഷമാണ് ഗുജറാത്ത് മുഖ്യമന്ത്രി ഓഫീസിന്റെ ചുമതല അദ്ദേഹം നിര്‍വഹിച്ചത്. നരേന്ദ്ര മോദി അടക്കം നാല് മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായാണ് പുതുച്ചേരിയിലേക്ക് കൈലാസനാഥന് എത്തുന്നത്. സര്‍ദാര്‍ സരോവര്‍ നര്‍മദ നിഗം ലിമിറ്റഡിന്റെ ചെയര്‍മാനായും ഗാന്ധി ആശ്രമം പുനര്‍നിര്‍മാണ പദ്ധതിയുടെ കൗണ്‍സില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: